തിക്കോടി : ടൗണിൽ ഹൈവെ അടിപ്പാത അനുവദിക്കുക ജനകീയ കൺവെൻഷൻ 2026 സെപ്തംബർ 6 ഞായറാഴ്ച 3 മണിക്ക് തിക്കോടി ടൗണിൽ.
ഷാഫി പറമ്പിൽ എം.പി, കെ. പ്രവീൺ കുമാർ എം.എൽ.എ. മേലടി ബ്ലോക്ക് പ്രസിഡണ്ട് ദീപ ഡി, ഗ്രാമപഞായത്ത് പ്രസിഡണ്ട് ഒ.കെ. ഫൈസൽ തുടങ്ങിയവർ പങ്കെടുക്കും. ചരിത്രപരമായും സാംസ്കാരികമായും ഏറെ പാരമ്പര്യമുള്ള തിക്കോടി ടൗൺ ഹൈവെ നിർമ്മാണത്തോടെ രണ്ടര മീറ്റർ ഉയരമുള്ള മതിലുകളാൽ വിഭജിക്കപ്പെട്ടു പോയതോടെ ഇവിടുത്തുകാരുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിരിക്കുകയാണ്.
ദേശീയാപാതാനിർമ്മാണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ശക്തമായ സമരപരിപാടികൾ നടത്തി അടിപ്പാതയ്ക്കായി ആവശ്യമുന്നയിച്ചിട്ടും
ചരിത്രപരവും സാംസ്കാരികവും സാമൂഹികവുമായ നിരവധി പോരാട്ടങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഇവിടം അടിപ്പാതാ ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടില്ല.
പകരം ഇവിടെ നിന്ന് 600 മീറ്റർ അകലെ മാറി ഒരു ബോക്സ് ടൈപ് അടിപ്പാത തികച്ചും അശാസ്ത്രീയമായാണ് നിർമിക്കപ്പെട്ടിട്ടുള്ളത്. തിക്കോടി ടൗണിനോട് ചേർന്ന് നിൽക്കുന്ന റെയിൽവെ കോമ്പൗണ്ടിൽ പുതുതായി ആരംഭിച്ച ഗുഡ്സ് ഷെഡ് നിർമ്മാണ കേന്ദ്രത്തിക്കിലേക്കുളള പ്രധാന കവാടമായി വരുന്ന ടൗണിൽ എന്തുകൊണ്ടും വിശാലമായ ഒരു അടിപ്പാത അനിവാര്യമാണ്. കോടിക്കൽ ബീച്ചിൽ പുതുതായി അനുവദിച്ച ഫിഷിങ്ങ് ഹാർബർ, ഫുട്ബോൾ സ്റ്റേഡിയം എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴിയും തിക്കോടിയാണെന്നിരിക്കെ പുതിയ സാഹചര്യത്തിൽ അടിപ്പാതയുടെ അനിവാര്യത അധികാരികൾക്ക് ബോധ്യപ്പെടേണ്ടതുണ്ട്. പ്രദേശത്തെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനുളള യാത്രകൾക്കും ചികിത്സാവശ്യമായ യാത്രയ്ക്ക് പോകുന്ന രോഗികൾക്കും മറ്റു തൊഴിൽ മേഖലകളിൽ എത്തിച്ചേരേണ്ട തൊഴിലാളികൾക്കും
കച്ചവടസ്ഥാപനങ്ങളുടെ നിലനിൽപിനും
ഓട്ടോ ടാക്സിതൊഴിലാളികൾക്കും അടിപ്പാതയുടെ അഭാവം വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു.
തിക്കോടി ടൗണിൽ വിശാലമായ അടിപ്പാത എന്ന ആവശ്യം മുൻനിർത്തി നാട്ടുകാർ ഒറ്റക്കെട്ടായി വൈവിധ്യമാർന്ന സമര പരിപാടികൾ ആസൂത്രണം ചെയ്ത് വരികയാണ്. അടിപ്പാതാ സമരസമിതിയുടെ സമര പ്രഖ്യാപന കൺവെൻഷൻ നാളെ തിക്കോടിയിൽ നടക്കും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.