പയ്യോളി / കൽപ്പറ്റ: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് ജനങ്ങളിൽ ആശങ്ക. കോഴിക്കോട് പയ്യോളിയിലും വയനാട്ടിലും പുതുതായി ഷിഗെല്ല കേസുകൾ സ്ഥിരീകരിച്ചു. കോഴിക്കോട്, വയനാട്, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പയ്യോളിയിൽ മൂന്ന് വയസ്സുകാരന് രോഗബാധ:
പയ്യോളി നഗരസഭയിലെ തച്ചൻകുന്നിലാണ് മൂന്ന് വയസ്സുകാരനായ ആൺകുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി നിലവിൽ അപകടസാഹചര്യം മറികടന്ന് ആശുപത്രി വിട്ടു. കുട്ടി ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ആരോഗ്യവകുപ്പ് അധികൃതർ പ്രദേശത്ത് പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
വയനാട്ടിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു; കടുത്ത നിയന്ത്രണങ്ങൾ:
വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല റിപ്പോർട്ട് ചെയ്തതോടെ ആശങ്ക ഇരട്ടിക്കുകയാണ്. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർത്ഥിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പരിശോധനയ്ക്ക് അയച്ചിരുന്ന സാമ്പിളിന്റെ ഫലം വന്നതോടെ ഈ സ്കൂളിൽ മാത്രം ഷിഗെല്ല ബാധിച്ച കുട്ടികളുടെ എണ്ണം ഒമ്പതായി ഉയർന്നു.
രോഗവ്യാപനം തടയുന്നതിനായി വയനാട് നെന്മേനി പഞ്ചായത്തിൽ ആളുകൾ കൂട്ടം കൂടുന്നതിന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കി:
ഏഴ് ദിവസത്തെ നിയന്ത്രണം: പഞ്ചായത്ത് പരിധിയിലെ മുഴുവൻ പ്രദേശങ്ങളിലും ബുധനാഴ്ച മുതൽ ഏഴ് ദിവസത്തേക്ക് താൽക്കാലിക ചന്തകൾ, റാലികൾ എന്നിവ പരമാവധി ഒഴിവാക്കണം.
ആൾക്കൂട്ടം ഒഴിവാക്കണം: പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
ചടങ്ങുകളിൽ നിയന്ത്രണം: വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം ചുരുക്കണം.
സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കാൻ കളക്ടർ നിർദ്ദേശിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.