തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ കേസിൽ ആർ.എസ്.എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കേസിൽ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം, വരുന്ന മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രതി തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചെങ്കിലും കോടതി ഇത് തള്ളി. മുൻകൂട്ടി നോട്ടീസ് പോലുമില്ലാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും അന്വേഷണ നടപടികളുമായി പ്രതി സഹകരിക്കുന്നുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരത്തോടെ കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്നുമാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. വീട്ടിൽ നടന്ന തെളിവെടുപ്പിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് രാത്രിയോടെ തിരുവനന്തപുരത്തേക്ക് എത്തിച്ചത്.
സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലായിരുന്നു കേസിനാസ്പദമായ പരാമർശങ്ങൾ. സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവെക്കാൻ ഉത്തരവിടുമായിരുന്നു എന്നതുൾപ്പെടെയുള്ള പ്രകോപനപരമായ പ്രസ്താവനകളാണ് വീഡിയോയിലുണ്ടായിരുന്നത്. സംഭവത്തിൽ കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തി 10 ദിവസം മുൻപാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.