Ticker

6/recent/ticker-posts

പയ്യോളിയിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് വയോധികൻ മുങ്ങിമരിച്ചു


കോഴിക്കോട്: പയ്യോളിയിൽ പുഴയിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് വയോധികൻ മുങ്ങിമരിച്ചു. കൊളാവിപ്പാലം ബീച്ച് ചെറിയാവി കുഞ്ഞിക്കണ്ണൻ (78) ആണ് മരണപ്പെട്ടത്. ഇന്ന് (ചൊവ്വാഴ്ച) രാവിലെ ഏഴുമണിയോടെ പുഴയിലെ കണ്ടൽക്കാടുകൾക്കിടയിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
 
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കുഞ്ഞിക്കണ്ണൻ മത്സ്യബന്ധനത്തിനായി പുഴയിലേക്ക് പോയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇദ്ദേഹം തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അപകടവിവരം പുറത്തറിയുന്നത്. പുഴയിൽ ആളില്ലാത്ത നിലയിൽ തോണി ഒഴുക്കിൽപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ വൻ തിരച്ചിലിനൊടുവിലാണ് കണ്ടൽക്കാടുകൾക്കിടയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്.
വിവരമറിഞ്ഞ് പയ്യോളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ പുഴയിൽ നിന്ന് പുറത്തെടുത്ത മൃതദേഹം വടകര ജില്ലാ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
ഭാര്യ: രമ.
മക്കൾ: രജീഷ് (ഇലക്ട്രിഷ്യൻ), ജിഷ (ഡോക്ടേഴ്സ് ലാബ്, പയ്യോളി), രമ്യ.
മരുമക്കൾ: സുഭാഷ് കോമത്ത് (കീഴൂർ ), കമലഹാസൻ (സിജു - കുഞ്ഞാവ എർത്ത് മൂവേഴ്സ്, പയ്യോളി), സഗിഷ.
സഹോദരങ്ങൾ: ഗോപാലൻ, ബാലൻ, സുധാകരൻ, ദിനേശ് ബാബു (ഇലക്ട്രിഷ്യൻ), സുരേന്ദ്രൻ, ബിനു, സരസ, ശ്യാമള, ശൈലജ, പരേതനായ രാഘവൻ.

Post a Comment

0 Comments