പ്രതിഷേധം തെരുവിലേക്ക്:
പിണറായി സർക്കാരിന്റെ ഈ നിലപാടിനെതിരെ ശക്തമായ തെരുവുസമരത്തിന് എ.ഐ.വൈ.എഫ്., എ.ഐ.എസ്.എഫ്. നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് (ശനിയാഴ്ച) തലസ്ഥാന നഗരിയിൽ സി.പി.ഐ.യുടെ പോഷക സംഘടനകൾ പ്രതിഷേധപ്രകടനം നടത്തും. തുടർന്ന് തിങ്കളാഴ്ച മറ്റു ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
മന്ത്രിയുടെ കോലം കത്തിച്ച് എ.ഐ.വൈ.എഫ്.:
കണ്ണൂരിൽ എ.ഐ.വൈ.എഫ്. പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. ബി.ജെ.പി.യുടെ വർഗീയ അജണ്ടക്ക് സി.പി.എം. കൂട്ടുനിൽക്കുന്നു എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു സമരം. ഈ തീരുമാനവുമായി സർക്കാർ മുന്നോട്ട് പോവുകയാണെങ്കിൽ സി.പി.ഐ. മന്ത്രിമാരെ പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി കെ.വി. സാഗർ പരസ്യമായി ആവശ്യപ്പെട്ടു.
വിദ്യാർഥി സംഘടനകളുടെ രൂക്ഷ വിമർശനം:
പി.എം. ശ്രീ പദ്ധതിയിൽ ചേരാനുള്ള മുൻ നിലപാടിൽ നിന്നുള്ള മാറ്റത്തിൽ എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി എ. അധിൻ നേരത്തെ തന്നെ കടുത്ത വിമർശനമുന്നയിച്ചിരുന്നു. മന്ത്രി വി. ശിവൻകുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്ന് അദ്ദേഹം തുറന്നടിച്ചു. വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ മുൻ നേതാവുകൂടിയായ ശിവൻകുട്ടി ഈ നിലപാടിനൊപ്പം നിന്നത് ശരിയായില്ലെന്നും എ. അധിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. മന്ത്രി എ.ബി.വി.പി. നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എസ്.എഫ്.ഐ.ക്കും ആശങ്ക:
സി.പി.എം. വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ.യും പദ്ധതിയിൽ കേരളം ഒപ്പിട്ടതിലുള്ള ആശങ്ക പ്രകടിപ്പിച്ചു. പി.എം. ശ്രീ പദ്ധതി ഉൾപ്പെടുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണ് എസ്.എഫ്.ഐ.യുടെ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിലെ വർഗീയ നിലപാടുകൾ വിദ്യാർഥി സമൂഹത്തിന് അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിനെ ആശങ്ക അറിയിക്കുമെന്നും മോശം കാര്യങ്ങൾ ഒഴിവാക്കി മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നും എസ്.എഫ്.ഐ. നിലപാട് വ്യക്തമാക്കി. സംഘപരിവാറിനെതിരായ സമരം തുടരുമെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.