Ticker

6/recent/ticker-posts

നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ പോലിസ് കേസെടുത്തു.യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു

മലപ്പുറം: നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ പോലിസ് കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് ആണ് കേസെടുത്തത്. വഴിക്കടവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്
വഴിക്കടവ് വെള്ളക്കട്ടയില്‍ ഇന്നലെ രാത്രിയോടെ യുണ്ടായ സംഭവത്തിൽ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15)വാണ് ഇന്നലെ മരണപ്പെട്ടത്.

ഷാനു, യദു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ യദുവിൻ്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അഞ്ച് കുട്ടികളില്‍ നാല് പേര്‍ക്ക് ഷോക്കേറ്റത് എന്നാണ് അറിയുന്നത്.
മരിച്ച അനന്തുവിൻ്റെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ പാലാട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് പാലാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്ന നിലമ്പൂരില്‍ വിദ്യാര്‍ഥിയുടെ മരണം വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും തുടക്കമിട്ടു. മരണത്തിന് കാരണം സര്‍ക്കാരിന്റെ വീഴ്ചയാണ് എന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആരോപണമുന്നയിച്ചു. കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രി സന്ദര്‍ശിച്ച ശേഷമായിരുന്നു നടപടി. വൈദ്യുതി കെണികള്‍ക്ക് സ്ഥാപിക്കുന്ന സംഭവങ്ങളില്‍ കെഎസ്ഇബി മൗനം പാലിക്കുകയാണ്. വിഷയത്തില്‍ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജും ആശുപത്രിയില്‍ എത്തി. അധികൃതരുടെ ഭാഗത്ത് പിഴവുണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിക്കണം എന്നും എം സ്വരാജ് ആവശ്യപ്പെട്ടു.
അപകടമരണത്തില്‍ പ്രതിഷേധിച്ച് നിലമ്പൂരില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസ് ഉടപെട്ട് മാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനും ഉടയാക്കി

Post a Comment

0 Comments