Ticker

6/recent/ticker-posts

പുനർഗേഹം പദ്ധതി പ്രകാരം വടകര മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് നൽകിയത് വാസയോഗ്യമല്ലാത്ത സ്ഥലം: എസ്ഡിപിഐ പ്രക്ഷോഭത്തിനൊരുങ്ങുന്നു



വടകര : വടകര മേഖലയിലെ തീരദേശ വാസികൾക്ക് പുനർഗേഹ പദ്ധതി പ്രകാരം നൽകിയത് വാസയോഗ്യമല്ലാത്ത സ്ഥലമാണെന്നും മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ആവശ്യപ്പെട്ടു.
  പദ്ധതി പ്രദേശമായ വടകര മുനിസിപ്പാലിറ്റിയിലെ ചീനം വീട് ഏരിയയിൽ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 പാർപ്പിടത്തിന് അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും പദ്ധതി പ്രദേശത്ത് സാധ്യമല്ല. കുടിവെള്ളമില്ല, കക്കൂസ് ടാങ്ക് സൗകര്യത്തിന് പര്യാപ്തമായ ഭൂമിയല്ല ഇവിടത്തേത്. ചതുപ്പ് ഭൂമി ആയതുകൊണ്ട് തന്നെ ഇവിടെ വീട് വെച്ച് താമസിക്കൽ ഏറെ ദുഷ്കരമാണ്.
 തീരദേശത്ത് ഇവർക്ക് സ്വന്തമായി ഉണ്ടായിരുന്ന ഭൂമിയും വീടും സർക്കാറിന് കൈമാറിയാണ് 10 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഇവിടെ നിർമ്മാണം നടന്നത്.
 ഇത് കൂടാതെ വഴിക്ക് എന്നു പറഞ്ഞുകൊണ്ട് 35,000 രൂപ വെച്ച് പതിനാല് വീട്ടുകാരിൽ നിന്നും ബന്ധപ്പെട്ടവർ വാങ്ങുകയും ചെയ്തിട്ടുണ്ട്.
 വാസയോഗ്യമല്ലാത്ത സ്ഥലം ഭൂമാഫിയയും ഫിഷറീസ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായി പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ ഇവിടെ ഇരകളായിരിക്കുകയാണ്. നിത്യ ജീവിതം പോലും വളരെ പ്രയാസത്തിൽ നീങ്ങുന്ന തീരദേശവാസികളെ ചൂഷണം ചെയ്യുകയും വഞ്ചിക്കുകയും ചെയ്ത ഉദ്യോഗസ്ഥ, ഭൂമാഫിയയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇരകളായവരുടെ വീടെന്ന സ്വപ്നം പൂവണിയാനുള്ള ഇടപെടൽ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
 സന്ദർശക സംഘത്തിൽ വടകര നിയോജകമണ്ഡലം സെക്രട്ടറി ബഷീർ കെ കെ, വൈസ് പ്രസിഡണ്ട് സിദ്ദീഖ് പുത്തൂർ, ജോയിൻ സെക്രട്ടറി അൻസാർ യാസർ, എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments