Ticker

6/recent/ticker-posts

അനധികൃത മദ്യശേഖരം കണ്ടെത്തിയ കേസ്: റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കൊച്ചി: അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനും കണ്ടെടുത്തതിന് പിന്നാലെയാണ് നടപടി. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെ ഓഫീസിലെത്തിയാണ് ആന്റോയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് പിന്നാലെ വൈദ്യ പരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കേസിൽ നിലവിൽ ആന്റോ അഗസ്റ്റിൻ മാത്രമാണ് പ്രതിയെന്നും അദ്ദേഹത്തെ വയനാട്ടിലേക്ക് കൊണ്ടുപോയി ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. നിയമവിരുദ്ധമായി മദ്യം കടത്തുക, സൂക്ഷിക്കുക, നികുതി വെട്ടിച്ച് മദ്യം കൈവശം വെക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
അറസ്റ്റ് വേളയിൽ കൊച്ചിയിലെ ഓഫീസിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. എഫ്.ഐ.ആറിന്റെ ഹാർഡ് കോപ്പി കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് ആന്റോ നിലപാടെടുത്തു. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാർ എഫ്.ഐ.ആറുമായി എത്തിയ ശേഷമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്

Post a Comment

0 Comments