Ticker

6/recent/ticker-posts

ഓണം സുരക്ഷിതമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് സജ്ജം; രാത്രികാലങ്ങളിലുൾപ്പെടെ പരിശോധന ശക്തമാക്കി


തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ ശക്തമായി തുടരുന്നു. വിവിധ ഓണം സ്റ്റാളുകളിലും രാത്രികാല പരിശോധനകളിലുമായി കഴിഞ്ഞ ദിവസം മാത്രം 60 സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
നിയമനടപടികളും സാമ്പിൾ ശേഖരണവും
പരിശോധനയിൽ ചെറിയ തോതിലുള്ള ന്യൂനതകൾ കണ്ടെത്തിയ 9 സ്ഥാപനങ്ങൾക്ക് വീഴ്ചകൾ തിരുത്തുന്നതിനായി റക്ടിഫിക്കേഷൻ നോട്ടീസ് നൽകി. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 4 സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസ് അയച്ചു. കൂടാതെ ഒരു സ്ഥാപനത്തിനെതിരെ അഡ്ജുഡിക്കേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നിയമപരമായ തുടരന്വേഷണങ്ങൾക്കായി 7 സ്ഥാപനങ്ങളിൽ നിന്ന് സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 11 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ച് കൂടുതൽ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചു.
അവധിക്കാലത്തും പ്രത്യേക സ്ക്വാഡുകൾ
ഓണം അവധി ദിവസങ്ങളിലും ഭക്ഷ്യസുരക്ഷാ പരിശോധനകൾ മുടക്കമില്ലാതെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി പ്രത്യേക സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്.
താൽക്കാലിക സ്റ്റാളുകൾക്ക് നിർദ്ദേശങ്ങൾ
ഓണം സ്റ്റാളുകളും മറ്റ് താൽക്കാലിക ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങളും നടത്തുന്നവർ നിർബന്ധമായും എഫ്എസ്എസ്എഐ (FSSAI) രജിസ്ട്രേഷനോ ലൈസൻസോ എടുത്ത ശേഷം മാത്രമേ പ്രവർത്തിക്കാവൂ എന്ന് വകുപ്പ് നിർദ്ദേശിച്ചു. താൽക്കാലിക കേന്ദ്രങ്ങൾക്ക് എളുപ്പത്തിൽ എടുക്കാവുന്ന താൽക്കാലിക എഫ്എസ്എസ്എഐ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്.
സദ്യയും മറ്റ് ഭക്ഷ്യവസ്തുക്കളും പാർസൽ നൽകുമ്പോൾ ഭക്ഷ്യയോഗ്യമായ ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളോ അലുമിനിയം ഫോയിലുകളോ മാത്രമേ ഉപയോഗിക്കാവൂ. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും അറിയിക്കാൻ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.

Post a Comment

0 Comments