കൊല്ലം: കടൽത്തീരത്ത് ശക്തമായ തിരയിൽപ്പെട്ട് രണ്ട് പേർ മരിച്ചു. മടവൂർ പള്ളിക്കൽ സ്വദേശി ഓമനക്കുട്ടൻ (50), പരവൂർ കുറുമണ്ടൽ പുഞ്ചിറക്കുളം സൂര്യാസിൽ ആർ. ലതിക (50) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മുണ്ടയ്ക്കൽ പാപനാശത്താണ് അപകടം സംഭവിച്ചത്.
പുലിമുട്ടിനിടയിൽ ഇരിക്കുമ്പോൾ അപകടം
കടലിലെ പുലിമുട്ടുകൾക്ക് ഇടയിലുള്ള മണൽപ്പരപ്പിൽ ഇരുവരും ഇരിക്കുമ്പോഴാണ് ശക്തമായ തിരമാലകൾ അടിച്ചുകയറി ഇരുവരും കടലിലേക്ക് വീണത്. അപകടസമയത്ത് സമീപത്ത് മറ്റ് ആളുകളാരും ഇല്ലാതിരുന്നതിനാൽ സംഭവം ഉടൻ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് നിലവിളി ശബ്ദം കേട്ടെത്തിയ സമീപവാസികളായ യുവാക്കളാണ് ഇരുവരെയും കടലിൽ നിന്ന് കരയ്ക്കെത്തിച്ചത്.
കരയിലെത്തിച്ച് സിപിആർ നൽകിയ ശേഷം കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
തിരിച്ചറിഞ്ഞത് വാഹനത്തിലുണ്ടായിരുന്ന ഫോണിലൂടെ
ഇവർ സഞ്ചരിച്ച ബൈക്ക് റോഡരികിൽ നിന്ന് കണ്ടെത്തിയിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ഓണക്കോടികളും മൊബൈൽ ഫോണുകളുമാണ് മരിച്ചവരെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിച്ചത്. പോലീസെത്തി ഫോണിലൂടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.