ടെഹ്റാൻ: ആഗോള രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവാകാൻ സാധ്യതയുള്ള യുഎസ്-ഇറാൻ പ്രാഥമിക സമാധാന ധാരണ ഇന്ന് ഒപ്പുവെച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ യാഥാർത്ഥ്യമായാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ ചർച്ചകൾ നടത്തി 60 ദിവസത്തിനകം അന്തിമ കരാറിലേക്ക് എത്താനാണ് ഇരുപക്ഷത്തിന്റെയും നീക്കം. എന്നാൽ, സമാധാന ധാരണയ്ക്ക് ഇപ്പോഴും അന്തിമരൂപമായിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.
ജനീവയിൽ നിർണായക ഒപ്പുവെക്കൽ; ഉപരോധങ്ങളിൽ ഇളവിന് സാധ്യത
സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും തമ്മിൽ കരാറിൽ ഒപ്പുവെച്ചേക്കുമെന്നാണ് സൂചനകൾ. നിലവിലെ ധാരണ പ്രകാരം താഴെ പറയുന്ന സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് വിവരം:
ഹോർമുസ് കടലിടുക്ക് തുറക്കും: ഇറാൻ അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി വീണ്ടും തുറന്നു നൽകും.
നാവിക ഉപരോധം പിൻവലിക്കും: ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നാവിക ഉപരോധം നീക്കും.
ആസ്തികൾ തിരികെ നൽകും: അമേരിക്ക മരവിപ്പിച്ചിരുന്ന ഇറാന്റെ ശതകോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ വിട്ടുനൽകും.
എണ്ണ കയറ്റുമതി: ഇറാന്റെ എണ്ണ കയറ്റുമതിക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ അമേരിക്ക ഇളവ് വരുത്തും.
ആണവപദ്ധതികളെക്കുറിച്ചുള്ള തർക്കങ്ങൾ പൂർണ്ണമായി പരിഹരിക്കാൻ വരും ദിവസങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ ചർച്ചകൾ തുടരും.
മധ്യസ്ഥത വഹിച്ച് പാകിസ്ഥാൻ
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം ഒഴിവാക്കാനും, സമാധാനം പുനഃസ്ഥാപിക്കാനുമുള്ള നിർണായകമായ പ്രാഥമിക കരാർ അടുത്ത 24 മണിക്കൂറിനുള്ളിൽ ഒപ്പുവെക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തയാഴ്ചയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക തല ചർച്ചകൾ തുടരുമെന്നും അദ്ദേഹം തന്റെ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ അറിയിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.