തിക്കോടി ഗ്രാമപഞ്ചായത്തിൽ മഴക്കാല രോഗങ്ങൾ വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഗുരുതര വീഴ്ചയ്ക്കെതിരെ ഡിവൈഎഫ്ഐ തിക്കോടി മേഖലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
വൈറൽ പനിയും ഡെങ്കിപ്പനിയും മൂലം ഒട്ടനവധി ജനങ്ങളാണ് നിലവിൽ പ്രയാസം അനുഭവിക്കുന്നത്. ഇതിനിടയിൽ രണ്ട് ദിവസം മുമ്പ് തന്നെ പഞ്ചായത്തിൽ മലേറിയ രോഗബാധ സ്ഥിരീകരിച്ചിട്ടും ഈ വിവരം പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് മാത്രമാണ് ഈ വിവരം പുറംലോകം അറിയുന്നത് എന്നത് അതീവ ഗൗരവതരമായ വിഷയമാണ്.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വൻ പ്രചാരണത്തോടെ നടപ്പാക്കിയതായി പഞ്ചായത്ത് ഭരണസമിതിയും പ്രസിഡന്റും അവകാശപ്പെട്ടിരുന്നു. എന്നാൽ യാഥാർത്ഥ്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ ഭരണസമിതി പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുപകരം പി.ആർ. പ്രവർത്തനങ്ങൾക്കും സ്വയംപ്രചാരണത്തിനുമാണ് പഞ്ചായത്ത് പ്രസിഡന്റ് കൂടുതൽ പ്രാധാന്യം നൽകിയതെന്ന് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നു.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യനിർമാർജനവും കൊതുക് നശീകരണ പ്രവർത്തനങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നതിൽ ഉണ്ടായ അനാസ്ഥയാണ് രോഗവ്യാപനത്തിന് കാരണമായത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലും ജനങ്ങളെ ബോധവൽക്കരിക്കാനും പ്രതിരോധ നടപടികൾ ശക്തമാക്കാനും ആവശ്യമായ ഇടപെടലുകൾ ഉണ്ടാകാത്തത് ആശങ്കാജനകമാണ്.
രോഗവ്യാപനത്തിന്റെ യഥാർത്ഥ സ്ഥിതി ജനങ്ങളെ അറിയിക്കാനും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പഞ്ചായത്ത് ഭരണസമിതി തയ്യാറാകണം. ജനങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളിക്കുന്ന വിഷയങ്ങളിൽ പ്രചാരണമല്ല, ഉത്തരവാദിത്തബോധത്തോടെയുള്ള പ്രവർത്തനമാണ് വേണ്ടതെന്ന് ഡിവൈഎഫ്ഐ തിക്കോടി മേഖലാ കമ്മിറ്റി ആവശ്യപ്പെടുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.