തെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ വൻ യുദ്ധപ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഇറാനിൽ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. തെക്കൻ ഇറാൻ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു യുഎസ് യുദ്ധവിമാനങ്ങൾ രാത്രിയിൽ ആക്രമണം നടത്തിയത്. ഹോർമൂസ് കടലിടുക്കിൽ വെച്ച് ഇറാന്റെ സായുധസേന അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടതിനുള്ള കടുത്ത മറുപടിയായാണ് യുഎസിന്റെ ഈ പുതിയ നീക്കം. ആക്രമണത്തിൽ ഇറാന്റെ സുപ്രധാന വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാർ കേന്ദ്രങ്ങളും തകർത്തതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടു.
അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം
അമേരിക്കയുടെ ആക്രമണത്തിന് തൊട്ടുപിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാനും രംഗത്തെത്തി. തെക്കൻ ഇറാനിൽ നടന്ന വ്യോമാക്രമണങ്ങൾക്ക് പകരമായി ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസിന്റെ പ്രശസ്തമായ അഞ്ചാം കപ്പൽപ്പടയ്ക്ക് (US Fifth Fleet) നേരെ അതിശക്തമായ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) അവകാശപ്പെട്ടു. ഒരു ആക്രമണത്തെയും മറുപടി നൽകാതെ വിടില്ലെന്നും മേഖലയിൽ ഏറ്റുമുട്ടലുകൾ തുടരുകയാണെന്നും ഐആർജിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. യുഎസ് സൈനിക നീക്കം തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കൂടുതൽ ശക്തമായ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
വ്യാപക നാശനഷ്ടം; വിദേശസേനകളോട് പിന്മാറാൻ നിർദ്ദേശം
തെക്കൻ ഇറാനിലെ ജാസ്‌ക്, സിരിക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലെ നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു അമേരിക്കൻ ആക്രമണം. സിരികിലെ ബെമാനി ജില്ലയിലുള്ള ഒരു ടെലികമ്മ്യൂണിക്കേഷൻ ടവറിനും രണ്ട് വലിയ വാട്ടർ ടാങ്കുകൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി ഐആർജിസി സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഇറാൻ അതിർത്തിക്ക് സമീപം തമ്പടിച്ചിരിക്കുന്ന വിദേശ സൈനിക വ്യൂഹങ്ങൾക്ക് ഇറാൻ വിദേശകാര്യമന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. വിദേശസേനകളുടെ സാന്നിധ്യം അവർക്ക് തന്നെ ഭീഷണിയാണെന്നും നിരന്തരമായ സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഏതുനിമിഷവും അവർ അപകടത്തിൽ പെട്ടേക്കാമെന്നും ഇറാൻ ഓർമ്മിപ്പിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വിദേശ സേനകൾ അടിയന്തരമായി പിന്മാറുകയാണ് ഏക പോംവഴിയെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറഗാച്ചി വ്യക്തമാക്കി. തങ്ങൾ നയതന്ത്ര തലത്തിലുള്ള പ്രശ്‌ന പരിഹാരത്തിനാണ് മുൻഗണന നൽകുന്നത്, എന്നാൽ യുദ്ധത്തിന്റെ മറ്റ് ഭാഷകളും തങ്ങൾക്ക് വഴങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.