Ticker

6/recent/ticker-posts

പിറവം മൂവാറ്റുപുഴയാറ്റിൽ കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെട്ടു


​പിറവം: മൂവാറ്റുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആറ് വയസ്സുകാരിയുടെ മൃതദേഹം അഗ്നിരക്ഷാസേന കണ്ടെടുത്തു. ഞായറാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ്, കുടുംബത്തിലെ മൂത്ത കുട്ടിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കളുടെയും രണ്ട് വയസ്സുകാരനായ സഹോദരന്റെയും മൃതദേഹങ്ങൾ നേരത്തെ കണ്ടെടുത്തിരുന്നു. ഇവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
​കോതമംഗലം സ്വദേശികളായ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിപ്പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തിയാണ് ആദ്യഘട്ടത്തിൽ മൃതദേഹങ്ങൾ കരയ്ക്കടുപ്പിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവർക്കൊപ്പം ആറ് വയസ്സുള്ള ഒരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു എന്ന വിവരം പുറത്തുവരുന്നത്.
​തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക്
​കുടുംബം പുഴയിലേക്ക് ചാടിയെന്ന് കരുതുന്ന എക്സൈസ് കടവിന് തൊട്ടടുത്തുള്ള ഐ.എൻ.ടി.യു.സി കടവിൽ നിന്നാണ് ഒടുവിൽ പെൺകുട്ടിയുടെ മൃതദേഹം അഗ്നിരക്ഷാസേന കണ്ടെടുത്തത്. അപകടം നടന്ന് ഏറെ സമയം കഴിഞ്ഞാണ് വിവരം ഫയർഫോഴ്സ് അറിയുന്നത്. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. സംഭവം നടന്ന് മൂന്നാം ദിവസമാണ് നാലാമത്തെ മൃതദേഹവും കണ്ടെത്താനായത്.
​പ്രാഥമിക നിഗമനം: കടബാധ്യതയോ കുടുംബപ്രശ്നങ്ങളോ കാരണമുള്ള കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരുടെ കൃത്യമായ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

0 Comments