അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) വീണ്ടും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കിരീടധാരണം. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ആർസിബി തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യന്മാരായത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം, 18 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നു. 42 പന്തിൽ 75 റൺസോടെ പുറത്താകാതെ നിന്ന മുൻ നായകൻ വിരാട് കോലിയുടെ കരുത്തുറ്റ ഇന്നിംഗ്സാണ് ബെംഗളൂരുവിന് വിജയം എളുപ്പമാക്കിയത്. മൂന്ന് സിക്സറുകളും ഒമ്പത് ഫോറുകളും അടങ്ങുന്നതായിരുന്നു കോലിയുടെ പ്രകടനം.
ആർസിബി നിരയിൽ വെങ്കടേഷ് അയ്യർ (15 പന്തിൽ 32), ടിം ഡേവിഡ് (17 പന്തിൽ 24) എന്നിവരും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ദേവ്ദത്ത് പടിക്കൽ (1), രജത് പടിധാർ (15), ക്രുനാൽ പാണ്ഡ്യ (1) എന്നിവർ വേഗത്തിൽ പുറത്തായെങ്കിലും ജിതേഷ് ശർമ്മ (11*) കോലിക്ക് മികച്ച പിന്തുണ നൽകി. ഗുജറാത്തിനായി റാഷിദ് ഖാൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് മോശം തുടക്കമാണ് ലഭിച്ചത്. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് അവർ 155 റൺസെടുത്തത്. 37 പന്തിൽ 50 റൺസ് നേടി പുറത്താകാതെ നിന്ന വാഷിംഗ്ടൺ സുന്ദറാണ് ഗുജറാത്തിന്റെ സ്കോർ 150 കടത്തിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (10), സായ് സുദർശൻ (12) എന്നിവർ നിരാശപ്പെടുത്തി.
മധ്യ ഓവറുകളിൽ നിശാന്ത് സിന്ധുവും (20) ജോസ് ബട്‌ലറും (19) ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും റാസിഖും ക്രുനാൽ പാണ്ഡ്യയും ചേർന്ന് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് വന്ന അർഷദ് ഖാൻ (15), രാഹുൽ തെവാട്ടിയ (7), ജേസൺ ഹോൾഡർ (7), റാഷിദ് ഖാൻ (7) എന്നിവർക്കും ആർസിബി ബൗളിംഗിന് മുന്നിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.