Ticker

6/recent/ticker-posts

വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം; ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, വലിയ പ്രതിഷേധം

 


വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണത്തിൽ ദാരുണ മരണം. മേപ്പാടി കള്ളാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പുത്തുമല സ്വദേശിനിയായ ജെസ്സി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ആറരയോടെ  യായിരുന്നു  സംഭവം. ഭർത്താവ് ഷാജിക്കൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയാ യിരുന്ന ജെസ്സിയെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു.

പുത്തുമല-കള്ളാടി റോഡിലെ വളവിൽ വച്ചാണ് സ്കൂട്ടറിന് നേരെ ആനയുടെ പാഞ്ഞടുത്തത്. ആക്രമണത്തിൽ പരിക്കേറ്റ ജെസ്സി സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഷാജിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ ജനവാസ മേഖലയിലിറങ്ങിയ രണ്ട് കാട്ടാനകൾ നേരം പുലർന്നിട്ടും കാടുകയറാതെ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ഇതിലൊന്നാണ് ദമ്പതികളെ ആക്രമിച്ചത്.

തുടർച്ചയായി കാട്ടാന ശല്യം നേരിടുന്ന മേഖലയാണിത്. മുൻപും ഈ പ്രദേശങ്ങളിൽ വന്യജീവി ആക്രമണത്തിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി ഫെൻസിംഗ് സ്ഥാപിക്കണമെന്ന ദീർഘനാളത്തെ ആവശ്യത്തിന് ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധം അരങ്ങേറി. കാട്ടാനയെ മയക്കുവെടി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മുണ്ടക്കൈ വനംവകുപ്പ് ഓഫീസ് ഉപരോധിക്കുകയും, പിന്നീട് മേപ്പാടി റോഡ് ഉപരോധിക്കുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.

അതിനിടെ, കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments