ബംഗളൂരു: കർണാടകയിൽ കക്ക ശേഖരിക്കുന്നതിനായി പുഴയിലിറങ്ങിയ എട്ടുപേർ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. ഉത്തര കന്നഡ ജില്ലയിലെ ഭട്കലിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ വൻ ദുരന്തം ഉണ്ടായത്. മരണപ്പെട്ടവരിൽ ഏഴുപേരും സ്ത്രീകളാണ്. കാണാതായ മൂന്നുപേർക്കായി പുഴയിൽ ശക്തമായ തിരച്ചിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ട മൂന്നുപേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഒരു കുടുംബത്തിലെ 14 പേർ; അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു
ഹൊക്കലു നദിയിൽ കക്ക വാരാനായി ഇറങ്ങിയ 14 അംഗ സംഘമാണ് അപകടത്തിൽപെട്ടത്. ഇവർ എല്ലാവരും ഒരേ കുടുംബത്തിൽപെട്ടവരാണെന്നത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. പുഴയിലിറങ്ങി കക്ക വാരുന്നതിനിടെ അപ്രതീക്ഷിതമായി നദിയിൽ ക്രമാതീതമായി വെള്ളം ഉയരുകയായിരുന്നു. ശക്തമായ കുത്തൊഴുക്കിൽപ്പെട്ട് കുടുംബാംഗങ്ങൾ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അടിയന്തര ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ദുരന്തത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കടുത്ത ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കാണാതായവർക്കായി കോസ്റ്റ് ഗാർഡും ഫയർഫോഴ്‌സും പ്രാദേശിക മത്സ്യത്തൊഴിലാളികളും ചേർന്ന് സംയുക്ത തിരച്ചിൽ നടത്തിവരികയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു