ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾക്ക് മേൽ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി 2021-ലെ ഐടി നിയമത്തിൽ കേന്ദ്ര സർക്കാർ സുപ്രധാന ഭേദഗതികൾ വരുത്തി. നിയമവിരുദ്ധമെന്ന് സർക്കാർ കണ്ടെത്തുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള സമയപരിധി കുത്തനെ വെട്ടിക്കുറച്ചതാണ് പുതിയ പരിഷ്കാരം. എഐ (Artificial Intelligence) നിർമ്മിത ഉള്ളടക്കങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ നിയമങ്ങൾ ഫെബ്രുവരി 20 മുതൽ രാജ്യത്ത് നിലവിൽ വരും.
ഭേദഗതിയിലെ പ്രധാന മാറ്റങ്ങൾ:
ഉള്ളടക്കം നീക്കം ചെയ്യാൻ 3 മണിക്കൂർ: വിവാദമായതോ നിയമവിരുദ്ധമായതോ ആയ പോസ്റ്റുകൾ നീക്കം ചെയ്യാൻ സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ കേവലം 3 മണിക്കൂറിനകം നടപടി എടുക്കണം. നേരത്തെ ഇതിന് 36 മണിക്കൂർ സമയമുണ്ടായിരുന്നു.
ഉദ്യോഗസ്ഥരുടെ അധികാരം: പോലീസ് ഡിഐജി (DIG) റാങ്കിലുള്ള ഉദ്യോഗസ്ഥനോ അതിന് മുകളിലുള്ളവർക്കോ ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടാൻ അധികാരമുണ്ടാകും.
വിവരങ്ങൾ കൈമാറാൻ 2 മണിക്കൂർ: സർക്കാർ ആവശ്യപ്പെട്ടാൽ ഒരു പോസ്റ്റിനെക്കുറിച്ചോ അത് പങ്കുവെച്ച വ്യക്തിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ നൽകാൻ ഇനി 2 മണിക്കൂർ മാത്രമേ ലഭിക്കൂ. മുൻപ് ഇത് 24 മണിക്കൂർ ആയിരുന്നു.
പരാതി പരിഹാരം: ഉപയോക്താക്കളുടെ പരാതികൾ സ്വീകരിക്കാനുള്ള സമയം 15 ദിവസത്തിൽ നിന്ന് 7 ദിവസമായി കുറച്ചു. പരാതി ലഭിച്ചാൽ 36 മണിക്കൂറിനകം അതിൽ പരിഹാരമുണ്ടാക്കണം.
സമൂഹമാധ്യമങ്ങളിൽ ആശങ്ക
പുതിയ നിയമങ്ങൾ സാങ്കേതികമായും പ്രായോഗികമായും നടപ്പിലാക്കുക വലിയ വെല്ലുവിളിയാണെന്നാണ് സമൂഹമാധ്യമ കമ്പനികളുടെ പ്രാഥമിക വിലയിരുത്തൽ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിവരങ്ങൾ കൈമാറുന്നതും നടപടികൾ സ്വീകരിക്കുന്നതും പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.