ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ശക്തമായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA), നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG), ഡൽഹി പോലീസിന്റെ പ്രത്യേക വിഭാഗം, ജമ്മു കശ്മീർ പോലീസ് എന്നിവരടങ്ങിയ സംയുക്ത സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഫരീദാബാദ് സ്ഫോടകവസ്തു കേസിൽ നേരത്തെ അറസ്റ്റിലായ ഡോക്ടർമാരെ നിലവിലെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിന് ഉപയോഗിച്ച കാറിൻ്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു വരുന്നു.
സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകൾ വിശദമായ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ സ്വഭാവം സംബന്ധിച്ച് ഉടൻ തന്നെ വ്യക്തത നൽകാൻ സാധിക്കുമെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഉന്നതതല യോഗവും സുരക്ഷാ മുന്നറിയിപ്പും
ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. അന്വേഷണ ഏജൻസികളുടെയും സുരക്ഷാ സേനകളുടെയും മേധാവികൾ യോഗത്തിൽ പങ്കെടുക്കും.
ഔദ്യോഗിക കണക്കുകൾ പ്രകാരം, സ്ഫോടനത്തിൽ എട്ട് പേർ മരണപ്പെടുകയും 30-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സ്ഫോടനത്തെ തുടർന്ന് രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലെല്ലാം സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. രാജ്യമെമ്പാടും അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രാത്രികാലങ്ങളിൽ വ്യാപകമായ പരിശോധനകൾ നടന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.