Ticker

6/recent/ticker-posts

തിക്കോടിയിൽ രാത്രിയിൽ യുവതിയെ ഉയരപ്പാതയിൽ ഇറക്കിവിട്ടു; ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു


വടകര: ദേശീയപാത തിക്കോടിയിലെ ഉയരപ്പാതയിൽ പാതിരാത്രിയിൽ യുവതിയെ ഇറക്കിവിട്ട സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ഡ്രൈവിംഗ് ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
ഇതിനു പുറമേ, ഇരുവരും എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ആൻഡ് ട്രെയിനിംഗ് റിസർച്ച് (ഐഡിടിആർ) കേന്ദ്രത്തിൽ ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ഉത്തരവിട്ടു.
റൂട്ട് മാറ്റി യാത്ര; വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു
ഓഗസ്റ്റ് 24-നായിരുന്നു കേസിനാസ്‌പദമായ സംഭവം. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന കൃതിക എന്ന സ്വകാര്യ ബസിലെ ജീവനക്കാരിൽ നിന്നാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.
കൃത്യമായ സർവീസ് റോഡിലൂടെ പോകുന്നതിന് പകരം ബസ് റൂട്ട് തെറ്റിച്ച് പുതിയ ദേശീയപാതയിലെ ഉയരപ്പാതയിലൂടെയാണ് പോയത്. തുടർന്ന് വഴിവിളക്കുകളോ ആളനക്കമോ ഇല്ലാത്ത വിജനമായ ഉയരപ്പാതയിൽ ജീവനക്കാർ യുവതിയെ ഇറക്കിവിട്ടു കടന്നുകളയുകയായിരുന്നു.
ഏണി വെച്ച് താഴെയിറക്കി നാട്ടുകാർ
വിജനമായ ഉയരപ്പാതയിൽ ഒറ്റപ്പെട്ട് പരിഭ്രാന്തിയിലായ യുവതിയെ പിന്നീട് പ്രദേശവാസികൾ എത്തി ഏണി ഉപയോഗിച്ചാണ് താഴേക്ക് ഇറക്കിയത്. റൂട്ട് തെറ്റിച്ച് സർവീസ് നടത്തിയതിന് ബസ് ഉടമയ്‌ക്കെതിരെയും മോട്ടോർ വാഹന വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Post a Comment

0 Comments