Ticker

6/recent/ticker-posts

പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞു; പത്തൊൻപതുകാരിക്കെതിരെ വധശ്രമത്തിന് കേസ്

 


ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പത്തൊൻപതുകാരിയായ യുവതിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. അവിവാഹിതയായ യുവതി മാനഹാനി ഭയന്നാണ് കുഞ്ഞിനെ അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പ്രഥമവിവര റിപ്പോർട്ടിൽ (FIR) വ്യക്തമാക്കുന്നു. നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

കടുത്ത വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിൽ; പിന്നാലെ പ്രസവം

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കടുത്ത വയറുവേദനയെന്ന് പറഞ്ഞ് പത്തൊൻപതുകാരി മാതാപിതാക്കൾക്കൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. പരിശോധന വേളയിൽ യുവതി ഗർഭിണിയാണോ എന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചെങ്കിലും യുവതിയും കുടുംബവും ഇത് പൂർണ്ണമായി നിഷേധിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ, ചൊവ്വാഴ്ച പുലർച്ചെയോടെ ശുചിമുറിയിൽ കയറിയ യുവതി പ്രസവിക്കുകയായിരുന്നു.

പ്രസവത്തിന് പിന്നാലെ കുഞ്ഞിന്റെ പൊക്കിൾക്കൊടി സ്വയം കൈകൊണ്ട് മുറിച്ചുമാറ്റിയ യുവതി, ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തെ കാട്ടുപൊന്തയിലേക്ക് എറിയുകയായിരുന്നു. പിന്നീട് പുറത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരും സെക്യൂരിറ്റിയും നടത്തിയ തിരച്ചിലിലാണ് ചോരക്കുഞ്ഞിനെ കണ്ടെത്തി രക്ഷപെടുത്തിയത്.

കാമുകനുമായി അകന്നു; ഗർഭവിവരം മാതാപിതാക്കൾ അറിഞ്ഞില്ല

യുവതി ഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. മുൻപ് പ്രണയത്തിലായിരുന്ന കാമുകനിൽ നിന്നാണ് ഗർഭം ധരിച്ചതെന്നും പിന്നീട് ഇയാളുമായി അകലുകയായിരുന്നു എന്നുമാണ് യുവതി പോലീസിന് നൽകിയ പ്രാഥമിക മൊഴി. പ്രസവത്തെ തുടർന്ന് ശാരീരിക അസ്വസ്ഥതകളുള്ള യുവതിയും കുഞ്ഞും ഇപ്പോൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഹരിപ്പാട് പോലീസ് അറിയിച്ചു.

Post a Comment

0 Comments