ന്യൂഡൽഹി: മുംബൈയിൽ ഒരേ കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്നും ഇവരുടെ ആന്തരിക അവയവങ്ങളിൽ മോർഫിന്റെ സാന്നിധ്യം കണ്ടെത്തിയതായും പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. തണ്ണിമത്തൻ കഴിച്ചതാണ് മരണകാരണമെന്ന തരത്തിൽ നേരത്തെ പ്രചരിച്ചിരുന്ന വാർത്തകൾ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ തള്ളി.
ആന്തരിക അവയവങ്ങൾ പച്ചനിറത്തിൽ:
മരിച്ച അബ്ദുള്ള ദോക്കാഡിയ, ഭാര്യ നസ്‌റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരുടെ ഹൃദയം, തലച്ചോറ്, കുടൽ തുടങ്ങിയ ആന്തരിക അവയവങ്ങൾ പച്ചനിറത്തിൽ മാറിയതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. കടുത്ത വിഷബാധയെ തുടർന്നാണ് ഇത്തരത്തിൽ നിറം മാറ്റം സംഭവിക്കുന്നത്. സാധാരണ നിലയിലുള്ള ഭക്ഷ്യവിഷബാധയിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടാകാറില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിന്റെ പശ്ചാത്തലം:
ഈ മാസം 27-നായിരുന്നു അബ്ദുള്ളയും കുടുംബവും മരണപ്പെട്ടത്. രാത്രി ബന്ധുക്കൾക്കൊപ്പം അത്താഴം കഴിച്ച ശേഷം ഇവർ തണ്ണിമത്തൻ കഴിച്ചിരുന്നു. പുലർച്ചെയോടെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തണ്ണിമത്തൻ കഴിച്ചതാണ് മരണകാരണമെന്ന നിഗമനത്തിൽ വലിയ രീതിയിലുള്ള ആശങ്കകൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നതോടെ മരണത്തിലെ ദുരൂഹത വർധിച്ചിരിക്കുകയാണ്.
ശരീരത്തിൽ എങ്ങനെ മോർഫിന്റെ സാന്നിധ്യം വന്നുവെന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ആന്തരിക അവയവങ്ങൾ കൂടുതൽ പരിശോധനകൾക്കായി രാസപരിശോധനാ ലാബിലേക്ക് അയച്ചിട്ടുണ്ട്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.