പൊള്ളാച്ചി: കേരളത്തെ ഞെട്ടിച്ച വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ശനിയാഴ്ച പുലർച്ചെ ആറേകാലോടെ ഒൻപത് ആംബുലൻസുകളിലായി മൃതദേഹങ്ങൾ മലപ്പുറത്തെ പാങ്ങിലേക്ക് കൊണ്ടുപോയി. അർധരാത്രി പന്ത്രണ്ട് മണിയോടെ ആരംഭിച്ച പോസ്റ്റ്‌മോർട്ടം പുലർച്ചെ നാല് മണിയോടെയാണ് പൊള്ളാച്ചി ആശുപത്രിയിൽ പൂർത്തിയായത്.
പൊതുദർശനം സ്കൂളിൽ:
നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ഇതിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിലെ വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്.
അപകടം സംഭവിച്ചത് ഇങ്ങനെ:
വെള്ളിയാഴ്ച വൈകുന്നേരം 5.20-ഓടെ വാൽപ്പാറ ചുരം റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം. ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം വിട്ട വാൻ 300 അടി താഴ്ചയിലേക്ക് പലവട്ടം മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്‌ക്കെടുത്ത വാനിൽ ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് ഉണ്ടായിരുന്നത്. ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേർ സംഭവസ്ഥലത്തും ആശുപത്രിയിലുമായി മരണപ്പെട്ടു.
കാഴ്ചകൾ കണ്ടു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. സംഭവത്തെത്തുടർന്ന് പൊള്ളാച്ചിയിൽ നിന്നും തമിഴ്‌നാട് പോലീസും ഫയർഫോഴ്‌സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.