Ticker

6/recent/ticker-posts

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥിയുടെ മരണം: അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരി


തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. അധ്യാപകരിൽ നിന്ന് നിതിന് ക്രൂരമായ മാനസിക പീഡനം ഏൽക്കേണ്ടി വന്നതായി സഹോദരി നിഖിത വെളിപ്പെടുത്തി. നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
അധിക്ഷേപം സഹിക്കവയ്യാതെ നിതിൻ:
കോളജിലെ അധ്യാപകർ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി നിഖിത ആരോപിക്കുന്നു. "അവനെ പുഴുത്ത പട്ടിയെന്നും തെരുവ് പട്ടിയെന്നും അവർ വിളിച്ചു. എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നിൽ വെച്ച് പരിഹസിച്ചു. നീ എവിടെയാണ് പഠിച്ചതെന്ന് ചോദിച്ച് മാനസികമായി തളർത്തി," - നിഖിത പറഞ്ഞു. കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ പെരുമാറ്റമാണ് നിതിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.
കണ്ണീരോടെ ജന്മനാട്:
പോസ്റ്റ്‌മോർട്ടത്തിന് ശേഷം നിതിന്റെ മൃതദേഹം നെടുമങ്ങാട്ടെ വീട്ടിലെത്തിച്ചപ്പോൾ നാട് ഒന്നടങ്കം വിതുമ്പി. ഏക മകന്റെ ചേതനയറ്റ ശരീരം കണ്ട് മാതാപിതാക്കൾ തളർന്നുവീണു. പഠിച്ച് വലിയ നിലയിലെത്തുമെന്ന് കരുതിയ മകന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും നിതിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

Post a Comment

0 Comments