മലപ്പുറം: മോട്ടിവേഷൻ സ്പീക്കറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് ഉൾപ്പെട്ട പോക്‌സോ കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കരുതിക്കൂട്ടിയുള്ള പീഡനം; പോലീസ് ഐഡി ദുരുപയോഗം ചെയ്തു
മോട്ടിവേഷൻ ക്ലാസിനെന്ന് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ ഇയാൾ വീട്ടിൽ നിന്നും കൊണ്ടുപോയത്. തന്റെ പോലീസ് ഐഡന്റിറ്റി കാർഡ് കാണിച്ച് ഹോട്ടലിൽ മുറിയെടുത്താണ് പ്രതി പീഡനം നടത്തിയത്. കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യണമെന്ന ഗൂഢലക്ഷ്യത്തോടെ തന്നെയാണ് ഫിലിപ്പ് മമ്പാട് ഈ യാത്ര ആസൂത്രണം ചെയ്തതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയായതിനാൽ, പ്രതിക്ക് ജാമ്യം നൽകുന്നത് നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ ഇടയാക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനും പ്രതിക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലം
2025 സെപ്റ്റംബർ ആദ്യ വാരത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ കൗൺസിലിംഗിനായി മാതാപിതാക്കൾ ഫിലിപ്പ് മമ്പാടിനെ ഏൽപ്പിക്കുകയായിരുന്നു. കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത ഇയാൾ, മാതാപിതാക്കളെ അറിയിക്കാതെ കുട്ടിയെ കാഞ്ഞങ്ങാട് കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്.
സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെ പെൺകുട്ടി നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ചൈൽഡ് ലൈൻ ഇടപെടലിനെത്തുടർന്ന് നിലമ്പൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേരള പോലീസിൽ നിന്ന് സ്വയം വിരമിച്ച ശേഷം സോഷ്യൽ മീഡിയയിലൂടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും മോട്ടിവേഷൻ രംഗത്തും സജീവമായിരുന്നു ഇയാൾ.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.