ചെന്നൈ: തായ്‌ലൻഡിൽ നിന്നും കടത്താൻ ശ്രമിച്ച കോടിക്കണക്കിന് രൂപ വിലവരുന്ന മയക്കുമരുന്നുമായി ആറ് മലയാളി യുവാക്കൾ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 23 കോടി രൂപ വിലമതിക്കുന്ന 'ഹൈഡ്രോപോണിക്' ഇനത്തിൽപ്പെട്ട കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഭക്ഷണ പദാർത്ഥങ്ങളുടെയും ചോക്ലേറ്റിന്റെയും പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
പിടിയിലായത് ഐടി ജീവനക്കാരും ബിരുദധാരികളും
കാസർഗോഡ്, കൊച്ചി സ്വദേശികളായ ആറംഗ സംഘമാണ് പിടിയിലായത്. ഇവരിൽ ഭൂരിഭാഗം പേരും ഐടി മേഖലയിൽ ജോലി ചെയ്യുന്നവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരുമാണ്. തങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ശമ്പളം ലഭിക്കാത്തതിനാലാണ് ലഹരി കടത്തിലേക്ക് തിരിഞ്ഞതെന്നാണ് പ്രതികൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ബാങ്കോക്കിൽ നിന്നെത്തിയ രണ്ട് വ്യത്യസ്ത വിമാനങ്ങളിലായാണ് ഇവർ ചെന്നൈയിൽ എത്തിയത്. ആദ്യ സംഘത്തിൽ നാല് പേരാണുണ്ടായിരുന്നത്. വിനോദസഞ്ചാരത്തിനായി തായ്‌ലൻഡിൽ പോയി മടങ്ങുകയാണെന്ന് ഇവർ അവകാശപ്പെട്ടെങ്കിലും, അവിടെ എത്തി തൊട്ടടുത്ത ദിവസം തന്നെ മടങ്ങിയതിൽ കസ്റ്റംസിന് സംശയം തോന്നി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് 15 കിലോ കഞ്ചാവ് കണ്ടെടുത്തത്.
വെള്ളിയാഴ്ച പുലർച്ചെ ബാങ്കോക്കിൽ നിന്നെത്തിയ രണ്ടാമത്തെ സംഘത്തിലെ രണ്ട് പേരിൽ നിന്നായി 8 കിലോ കഞ്ചാവും പിടികൂടി. ആകെ 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവാണ് ഈ രണ്ട് സംഘങ്ങളിൽ നിന്നുമായി കസ്റ്റംസ് പിടിച്ചെടുത്തത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.