ആഭ്യന്തരസഞ്ചാരികളുടെ കാര്യത്തിൽ ഓരോ വർഷവും കേരളം റെക്കോർഡ് ഇടുകയാണെന്നു ടൂറിസം, പൊതുമരാമത്തു മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് അഞ്ചു വർഷം മുമ്പു വന്ന ആഭ്യന്തരസഞ്ചാരികളെക്കാൾ 36 ശതമാനത്തിലധികം ആഭ്യന്തരസഞ്ചാരികൾ കേരളത്തിലെ ടൂറിസംകേന്ദ്രങ്ങളിൽ എത്തി. കോവിഡിനു മുമ്പുള്ള കാലത്തേക്കാളും നാം ഏറെ മുന്നോട്ടു പോയെന്നും അതാണ് ഈ രംഗത്തു നാം കൈവരിച്ച മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ അന്താരാഷ്ട്ര കരകൗശലമേള(SIACF)യുടെ പതിമൂന്നാമത് എഡിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നബാർഡ് കേരള ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമല ‘നബാർഡ് ക്രാഫ്റ്റ്സ് സോൺ’ ഉദ്ഘാടനം ചെയ്തു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേളയായി സർഗാലയ മേള മാറിക്കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. നമ്മുടെ സമ്പന്നമായ കലാനുഭവങ്ങളുടെ നേർക്കാഴ്ചയായ ഈ മേള അതുകൊണ്ടുതന്നെ ഒരു ടൂറിസം വേദികൂടിയാണ്. വിദേശസഞ്ചാരികളെ ഉൾപ്പെടെ കേരളത്തിലേക്ക് ആകർഷിക്കാനും അവർക്ക് ഈ വൈദഗ്ധ്യം പകർന്നുനൽകാനും കഴിയുന്ന വേദിയായും ഇതു മാറുകയാണ്. ക്രാഫ്റ്റ് വില്ലേജിന്റെയും കോഴിക്കോടിന്റെയും ഡെസ്റ്റിനേഷൻ ബ്രാൻഡിംഗിനുകൂടി ഇത്തരം മേളകൾ സഹായകരമാകും.
വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുംനിന്ന് ഇരുന്നൂറിലധികം കലാകാരർ വൈവിദ്ധ്യമാർന്ന കരകൗശലോത്പന്നങ്ങളുമായിമേളയിൽ പങ്കെടുക്കുന്നു. പരമ്പരാഗത കഴിവുകളും പൈതൃകവും സംരക്ഷിക്കുകയും പരിശീലനത്തിലൂടെയും വിൽപ്പനയിലൂടെയും അവയെ സജീവമായി നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇത്തരം മേളകൾ മുന്നോട്ടുവെക്കുന്നത്. അതോടൊപ്പം കരകൗശലകലാകാരർക്കു വരുമാനം, തൊഴിലവസരം എന്നിവ ഉറപ്പാക്കുകയും പ്രാദേശിക ജനതയെ ടൂറിസത്തിലേക്ക് ആകർഷിക്കുകയും ചെയ്യാൻ ഇതു സഹായകരമാകും. സാംസ്കാരികപങ്കാളിത്തത്തിലേക്കു നീങ്ങുന്ന ആഴത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്ന ഈ മേള നമ്മുടെ ടൂറിസംമേഖലയ്ക്കു മുതലൽക്കൂട്ടായി മാറുകയാണു ചെയ്യുക.
വിദേശസഞ്ചാരികളുടെ വരവ് യുദ്ധം പോലുള്ള സാഹചര്യങ്ങൾ കാരണം പൂർണ്ണതോതിൽ എത്തിയിട്ടില്ലെങ്കിലും കോവിഡിനു ശേഷം എല്ലാ വർഷവും സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഈ മുന്നേറ്റത്തിൽ കോഴിക്കോടും പ്രധാന പങ്കാളിത്തം വഹിക്കുന്നു. കോഴിക്കോട് ജില്ലയിൽ വലിയ മുന്നേറ്റം ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്.
കേരളത്തിലെ ടൂറിസംമേഖല വലിയ മുന്നേറ്റത്തിലേക്കു നീങ്ങുകയാണ്. 2026-ൽ ലോകത്തു കണ്ടിരിക്കേണ്ട 26 ഡെസ്റ്റിനേഷനുകളിൽ ഇന്ത്യയിൽനിന്നുള്ള ഏക ഡെസ്റ്റിനേഷനായി കഴിഞ്ഞ ദിവസം റഫ് ഗൈഡ്സ് എന്ന ട്രാവൽ കമ്പിനി കേരളത്തെ അടയാളപ്പെടുത്തി. ട്രാവൽ - ലിഷർ മാഗസിൻ വായനക്കാരിൽ നടത്തിയ അഭിപ്രായവോട്ടെടുപ്പിൽ ഏറ്റവും മികച്ച വെൽനെസ് ഡെസ്റ്റിനേഷനായി കേരളത്തെ രണ്ടാഴ്ച മുമ്പു തെരഞ്ഞെടുത്തു. നേരത്തെ ന്യൂയോർക്ക് ടൈംസ്, ടൈം മാഗസിൻ ഇവരെല്ലാം കേരളത്തെ ലോകടൂറിസം മാപ്പിൽ കൃത്യമായി അടയാളപ്പെടുത്തി. ഇങ്ങനെ ഓരോ മേഖലയിലും അന്താരാഷ്ട്രതലത്തിൽ കേരളത്തെ സഞ്ചാരികൾ അടയാളപ്പെടുത്തിത്തുടങ്ങിയതാണു കേരളം ഉണ്ടാക്കിയ മുന്നേറ്റം.
സുസ്ഥിര ടൂറിസംവികസനപദ്ധതികൾ നടപ്പിലാക്കിയതിനു ലഭിച്ച അംഗീകാരങ്ങൾ മറ്റൊരു ഭാഗത്ത്. ഉത്തരവാദിത്തടൂറിസത്തിൽ ലോകമാതൃകയായി കേരളത്തെ വിദഗ്ദ്ധർ അടയാളപ്പെടുത്തുകയാണ്. ആർ ടി മാത്രമല്ല, സിനി ടൂറിസം, ഡെസ്റ്റിനേഷൻ ചലഞ്ച്, ഡെസ്റ്റിനേഷൻ വെഡിംഗ്, നൂതന ബീച്ച് ടൂറിസം പദ്ധതികൾ, നൂതന സാഹസികടൂറിസം പദ്ധതികൾ, പൈതൃകടൂറിസം, ഇങ്ങനെ ഒട്ടനവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കി. ആർബികൾക്ക് അടിയിലുള്ള വീ പാർക്കുകൾ കേരളത്തിന്റെ മുഖഛായതന്നെ മാറ്റി.
ഈ പദ്ധതികൾ നമ്മുടെ ടൂറിസംമേഖലയ്ക്കാകെ ഉണർവ്വു നല്കി. ഓരോ മേഖലയിലേക്കും വ്യാപരിക്കുകയും പുതിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ കൊണ്ടുവരികയും ചെയ്തു.
പക്ഷെ, നൂതന ഡിജിറ്റൽ മാർക്കറ്റിങ്ങിലെ ലോക അംഗീകാരവും കേരള ടൂറിസത്തിനു ലഭിച്ചത് ഈമേഖലയിൽ സർക്കാർനയം ശരിയായിരുന്നു എന്നതിന്റെ തെളിവാണെന്നും അതു കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
ആപത്തായി വളരുന്ന മയക്കുമരുന്നുകൾക്കു പകരം സന്തോഷവും വിനോദവും പകരാൻ കലകൾക്കു കഴിയുമെന്നും ഇത്തരം മേളകൾക്കു യുവാക്കളെ ആകർഷിക്കാൻ കഴിയുമെന്നും അദ്ധ്യക്ഷനായ ഷാഫി പറമ്പിൽ എംപി അഭിപ്രായപ്പെട്ടു.
പയ്യോളി മുനിസിപ്പൽ കൗൺസിലർ പി. കെ. സാബിറ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, നബാർഡ് കോഴിക്കോട് ഡെവലപ്മെന്റ് മാനേജർ വി. രാകേഷ്, നിഫ്റ്റ് കണ്ണൂർ ഡയറക്ടർ അഖിൽ കുമാർ കുൽശ്രേഷ്ഠ, ഐസിസിഎൻ ജനറൽ സെക്രട്ടറി ഡോ. വി. ജയരാജൻ, മലബാർ ടൂറിസം കൗൺസിൽ വൈസ് പ്രസിഡന്റ് ആരിഫ് അത്തിക്കോട്, കെ. ടി. വിനോദൻ, കെ. ശശിധരൻ, ബഷീർ മേലടി, സി. പി. രവീന്ദ്രൻ, രാജൻ കൊളായിപ്പാലം, യു. ടി. കരീം, എ. വി. ബാലകൃഷ്ണൻ, കെ. കെ. കണ്ണൻ എന്നിവർ ആശംസ നേർന്നു. ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി സ്വാഗതവും സർഗാലയ സീനിയർ ജനറൽ മാനേജർ ടി. കെ. രാജേഷ് നന്ദിയും പ്രകാശിപ്പിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.