Ticker

6/recent/ticker-posts

കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടം; 100 ലേറെ വീടുകള്‍ഭാഗികമായി തകര്‍ന്നു



കോഴിക്കോട്: കനത്ത മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 60 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ വീണും മതിലിടിഞ്ഞും വെള്ളം കയറിയും കാറ്റില്‍ മേല്‍ക്കൂര പറന്നും മറ്റുമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. ഭാഗികമായി തകര്‍ന്ന വീടുകളിലുള്ളവരെ ക്യാംപുകളിലും ബന്ധുവീടുകളിലുമായി മാറ്റിത്താമസിപ്പിച്ചു. കോഴിക്കോട് താലൂക്കില്‍ 21, വടകര 24, കൊയിലാണ്ടി 7, താമരശ്ശേരി 8 എന്നിങ്ങനെയാണ് ഭാഗികമായി തകര്‍ന്ന വീടുകളുടെ കണക്ക്. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ ഒരാഴ്ചക്കിടെ ജില്ലയില്‍ 120ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

മൂന്ന് ക്യാമ്പുകളിലായി 88 പേർ കോഴിക്കോട് താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പും വടകര താലൂക്കില്‍ ഒരു ക്യാമ്പും തുറന്നു. കോഴിക്കോട് കസബ വില്ലേജിലെ ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കൻ‌ഡറി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നായി 12 സ്ത്രീകളും ഏഴ് പുരുഷന്‍മാരും നാല് കുട്ടികളും ഉള്‍പ്പെടെ 23 പേരാണ് കഴിയുന്നത്. കൊമ്മേരി ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ ആരംഭിച്ച ക്യാമ്പില്‍ ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമുണ്ട്. വടകര താലൂക്കിലെ വിലങ്ങാട് വില്ലേജ് പരിധിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടലുണ്ടായ മഞ്ഞച്ചീളിയിലെ 18 കുടുംബങ്ങളിലെ 58 പേരെ (22 പുരുഷന്മാര്‍, 20 സ്ത്രീകള്‍, 16 കുട്ടികള്‍) വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലേക്ക് മാറ്റിത്താമസിപ്പിച്ചു. ആകെ 24 കുടുംബങ്ങളില്‍ നിന്നായി 37 സ്ത്രീകളും 31 പുരുഷന്‍മാരും 20 കുട്ടികളുമുള്‍പ്പെടെ 88 പേരാണ് ജില്ലയിലെ മൂന്ന് ക്യാമ്പുകളിലായി കഴിയുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 5.8 കോടി രൂപയുടെ കൃഷി നാശമുണ്ടായതായാണ് പ്രാഥമിക കണക്ക്. തോടന്നൂര്‍ ബ്ലോക്കില്‍ 25.36 ഹെക്ടറും മുക്കം ബ്ലോക്കില്‍ 16.09 ഹെക്ടറും കാക്കൂര്‍ ബ്ലോക്കില്‍ 13.63 ഹെക്ടറും കുന്നുമ്മല്‍ ബ്ലോക്കില്‍ 13.6 ഹെക്ടറും ഉള്‍പ്പെടെ ജില്ലയിലാകെ 108 ഹെക്ടര്‍ കൃഷിയാണ് കനത്ത മഴയെ തുടര്‍ന്ന് നശിച്ചത്. നാലായിരത്തിലേറെ കര്‍ഷകരെ മഴക്കെടുതികള്‍ ബാധിച്ചതായി കൃഷി വകുപ്പ് അറിയിച്ചു.

കലിതുള്ളിപെയ്ത മഴയിലും വീശിയടിച്ച കാറ്റിലും ജില്ലയിൽ കെ.എസ്.ഇ.ബി.യ്ക്ക് കനത്ത നാശം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒന്നരകോടിയുടെ നാശമുണ്ടായതായാണ് കണക്ക്. കോഴിക്കോട് സർക്കിളിൽ ഒരു കോടിയുടേയും വടകര സർക്കിളിൽ അര കോടിയുടേയും നാശമാണുണ്ടായത്. 960 പോസ്റ്റുകൾ തകർന്നു വീഴുകയും 2250 ഇടങ്ങളിൽ വെെദ്യുതി ലെെനുകൾ പൊട്ടിവീഴുകയും ചെയ്തു. 1260 ട്രാൻസ്ഫോമറുകളിൽ വെെദ്യുതി വിതരണം മുടങ്ങി. നിരവധി ഇടങ്ങളിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് നൽകിയിട്ടുണ്ട്. ബാക്കിയുള്ള വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമം സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു
കാലവർഷക്കെടുതിയിൽ വീടുകളുടെ പുറത്ത് വീണ ഇലക്ട്രിസിറ്റി വൈദ്യുത ലൈനുകൾ നീക്കം ചെയ്ത് വെെദ്യുതി ബന്ധം പുനസ്ഥാപിക്കാനും കടപുഴകിയ മരങ്ങൾ നീക്കാനും അപകടകരമായി നിൽക്കുന്നവയെ മുറിച്ചുമാറ്റാനുമായി ദിവസങ്ങളായി കെ.എസ്.ഇ.ബി ജീവനക്കാർ പരക്കം പാച്ചിലാണ്. പലയിടത്തും വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയുണ്ട്. വൈദ്യുതി തടസമുണ്ടാകുമ്പോൾ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെ.വി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ.എസ്.ഇ.ബി മുൻഗണന നൽകുക.

ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. കഴിഞ്ഞ ദിവസവും വെെദ്യുതി ലെെൻ പൊട്ടി വീണ് കോടഞ്ചേരിയിൽ സഹോദരങ്ങൾ മരണപ്പെട്ടിരുന്നു. പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
 

Post a Comment

0 Comments