തിരൂർ: ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിൽ മധ്യവയസ്കനെ ഒരു കൂട്ടം ചെറുപ്പക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. തിരൂർ തലക്കടത്തൂരിലാണ് സംഭവം. പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിനായിരുന്നു മധ്യവയസ്കനെ മർദിച്ചതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ ആരിൽ നിന്നും പരാതി ലഭിച്ചിട്ടില്ല. തിരൂർ തലക്കടത്തൂര്‍ സ്വദേശി കുഞ്ഞീതുവിനാണ് മര്‍ദ്ദനമേറ്റത്.
ഒരു മദ്ധ്യവയസ്കനെ നാലഞ്ച് യുവാക്കൾ ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയാണ്. ലഹരി മാഫിയയുടെ കേന്ദ്രമായ ഇവിടെ ഒരു തോടരികില്‍ ഇരുന്ന യുവാക്കളോട് കാരണം തിരക്കിയതിനായിരുന്നു മര്‍ദ്ദനം. കേട്ടാല്‍ അറക്കുന്ന തെറിയും യുവാക്കള്‍ വിളിക്കുന്നുണ്ട്. സമൂഹ ദൃശ്യം മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസില്‍ പരാതി നല്‍കാൻ കുഞ്ഞീതു ആലോചിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി. യുവാക്കളില്‍ ചിലരുടെ രക്ഷിതാക്കളുടെ അഭ്യർത്ഥനയിലാണ് ഇതെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. പരാതി നല്‍കുന്നത് തടഞ്ഞ് ലഹരി മാഫിയക്ക് സഹായകരമായി പ്രവര്‍ത്തിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.



0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.