അറ്റ്ലാന്റ: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇംഗ്ലണ്ട് കളി തിരിച്ചുപിടിച്ചത്. ആദ്യ പകുതിയിൽ ബ്രയാൻ സിപെംഗ നേടിയ ഗോളിലൂടെ കോംഗോ മുന്നിലെത്തി ഞെട്ടിച്ചെങ്കിലും, ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ നേടിയ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് നാടകീയ വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലീഷ് ആരാധകരെ നിശ്ശബ്ദരാക്കാൻ കോംഗോയ്ക്ക് സാധിച്ചിരുന്നു. കളി തുടങ്ങി ഏഴാം മിനിറ്റിൽ ചാൻസൽ എംബെമ്പ നൽകിയ പാസ്സ് സ്വീകരിച്ച സിപെംഗ, ഇടതുകാലിൽ നിന്നും പന്ത് വലതുകാലിലേക്ക് മാറ്റി ഇംഗ്ലീഷ് പ്രതിരോധം വെട്ടിച്ച് ബോക്സിലേക്ക് കുതിച്ചു. തുടർന്ന് സിപെംഗ തൊടുത്ത ഉഗ്രൻ ഷോട്ട് തടയാൻ ഇംഗ്ലീഷ് ഗോൾകീപ്പർക്ക് സാധിച്ചില്ല. സിപെംഗയുടെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഇത്.
രക്ഷകനായി ഹാരി കെയ്ൻ; ഗോർഡൻ മാജിക്
ആദ്യ ഗോൾ വഴങ്ങിയതോടെ ഞെട്ടിയുണർന്ന ഇംഗ്ലണ്ട് നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും കോംഗോ ഗോളി ലയണൽ എംപാസി മികച്ച സേവുകളിലൂടെ പ്രതിരോധം തീർത്തു. എന്നാൽ 75-ാം മിനിറ്റിൽ ഇംഗ്ലണ്ട് കാത്തിരുന്ന സമനില ഗോൾ പിറന്നു. ആന്റണി ഗോർഡൻ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്തിൽ കൃത്യമായി തലവെച്ച് ഹാരി കെയ്ൻ പന്ത് കോംഗോയുടെ വലയിലെത്തിച്ചു.
സമനില കൊണ്ട് തൃപ്തിപ്പെടാൻ ഇംഗ്ലീഷ് നായകൻ തയ്യാറായിരുന്നില്ല. 86-ാം മിനിറ്റിൽ വീണ്ടും ആന്റണി ഗോർഡന്റെ കാലുകളിൽ നിന്ന് ലഭിച്ച പന്തുമായി പെനാൽറ്റി ബോക്സിലേക്ക് മുന്നേറിയ ഹാരി കെയ്ൻ തൊടുത്ത തകർപ്പൻ ഷോട്ട് കോംഗോ ഗോൾപോസ്റ്റിന്റെ മുകൾഭാഗം തുളച്ച് വലയിൽ പതിച്ചതോടെ ഇംഗ്ലണ്ട് ആവേശവിജയം ഉറപ്പിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.