പേരാമ്പ്ര: വൻ ലഹരി വേട്ടയിൽ കർണാടക സ്വദേശിയുൾപ്പെടെ മൂന്ന് പേരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശിയായ മുഹമ്മദ് യാസിൻ, ചേരാപുരം സ്വദേശികളായ പുത്തൻപുറയിൽ മുഹമ്മദ് തസ്ലിൻ, പിലാക്കുൽ സിറാജ് എന്നിവരാണ് പിടിയിലായത്.
മലബാർ മേഖലയിലെ വിവിധ സ്ഥലങ്ങളിലേക്ക് എംഡിഎംഎ എത്തിച്ച് വിതരണം നടത്തുന്ന പ്രധാന കണ്ണികളാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. ഇവർക്ക് അന്തർസംസ്ഥാന ലഹരി ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികളിൽ നിന്ന് 51.432 ഗ്രാം എംഡിഎംഎ, ഏകദേശം 8.5 ലക്ഷം രൂപ, കൂടാതെ ഇവർ സഞ്ചരിച്ചിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള വാഹനവും പോലീസ് പിടിച്ചെടുത്തു.
വടകര റൂറൽ എസ്.പി. മെറിൻ ജോസഫ് ഐ.പി.എസ്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡ്രഗ്സ് സ്ക്വാഡ് സംഘം പ്രതികളെ ഒരു മാസത്തോളമായി നിരീക്ഷിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ പേരാമ്പ്ര വാല്യകോട്–മുളിയൻങ്ങൾ റോഡിൽ വെച്ചാണ് വാഹനം തടഞ്ഞത്. പരിശോധനയിൽ ഡാഷ്ബോർഡിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎയും സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന പണവും കണ്ടെത്തുകയായിരുന്നു.
ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ലഹരി എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളെ ഉപയോഗിച്ചാണ് ലഹരി വിതരണം നടത്തിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
ഡ്രഗ്സ് സ്ക്വാഡ് എസ്.ഐമാരായ വിനീത് വിജയൻ, രാജീവ് ബാബു, ഷാജി വി.വി., സുനിൽകുമാർ സി.എം., വിനീഷ് വി.വി., ജയരാജൻ, എൻ.എൻ. സദാനന്ദൻ, എ.എസ്.ഐമാരായ ജിനീഷ് വി.പി., അനസ് കെ., സി.പി.ഒമാരായ അനൂപ്, റിജേഷ്, ലിറ്റിൽ, മിഥുൻ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.