Ticker

6/recent/ticker-posts

വയനാട് ദുരന്തം: കള്ളാടിയിൽ തിരച്ചിൽ നാലാം ദിവസത്തിലേക്ക്; കൊങ്കൺ റെയിൽവേ പ്രത്യേക സംഘം ഇന്ന് എത്തും


മേപ്പാടി: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അതീവ സങ്കീർണ്ണമായ നാലാം ദിവസത്തിലേക്ക് കടന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ സാങ്കേതിക സഹായം നൽകുന്നതിനായി കൊങ്കൺ റെയിൽവേയുടെ പ്രത്യേക വിദഗ്ധ സംഘം ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും. കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം ആറായി ഉയർന്നിട്ടുണ്ട്.അതേസമയം, കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കിയ വിശദമായ വസ്തുതാന്വേഷണ റിപ്പോർട്ട് ഇന്ന് കേരള ഹൈക്കോടതിയിൽ സമർപ്പിക്കും. അപകടത്തിൽ പരിക്കേറ്റ ഏഴ് നിർമ്മാണ തൊഴിലാളികൾ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.മൂന്ന് മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യും; സോണുകൾ തിരിച്ച് തെരച്ചിൽ കഴിഞ്ഞ ദിവസം മൃതദേഹങ്ങൾ കണ്ടെത്തിയ ഒന്നാം സോൺ, മൂന്നാം സോൺ എന്നിവടങ്ങളിലും അതിനോട് ചേർന്നുള്ള പുഴ കേന്ദ്രീകരിച്ചുമാകും നാലാം ദിവസമായ ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തുക. കുന്നിടിഞ്ഞ് വീണ് അടിഞ്ഞുകൂടിയ ടൺ കണക്കിന് മണ്ണും ചെളിയും അതിവേഗം നീക്കം ചെയ്യുന്നതിനായി കൂടുതൽ മണ്ണ് മാന്തി യന്ത്രങ്ങളും പ്രത്യേക വാഹനങ്ങളും ഇന്ന് സംഭവസ്ഥലത്തേക്ക് എത്തിക്കും. നേരത്തെ കണ്ടെടുത്ത മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം എംബാം നടപടികൾ പൂർത്തിയാക്കി എയർലിഫ്റ്റ് വഴി (വിമാനം വഴി) സ്വന്തം നാട്ടിലെ വീടുകളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.
മഴ പ്രവചനം; ദൗത്യത്തിന് കാലാവസ്ഥ നിർണ്ണായകം
വയനാട് ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഇടവിട്ടുള്ള മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെപ്പോലെ കനത്ത മഴ മാറി നിൽക്കുകയും അനുകൂലമായ കാലാവസ്ഥ ലഭിക്കുകയും ചെയ്താൽ തിരച്ചിൽ ദൗത്യത്തിന്റെ വേഗത കൂട്ടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.ആർ.എഫും സൈന്യവും അടങ്ങുന്ന രക്ഷാപ്രവർത്തകർ.

Post a Comment

0 Comments