തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. ധനമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കേരളത്തെ ആഗോള മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള 'മിഷൻ സമുദ്ര' ഉൾപ്പെടെയുള്ള വൻകിട പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. യുവാക്കൾ ജോലിക്കായി വിദേശത്തേക്ക് പോകുന്നത് ഒഴിവാക്കി അവരെ സംസ്ഥാനത്ത് തന്നെ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തീരദേശ വികസനത്തിന് 'മിഷൻ സമുദ്ര'; 400 കോടി
അടുത്ത അഞ്ച് വർഷത്തിനകം ലോക മാരിടൈം ഭൂപടത്തിൽ കേരളത്തെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'മിഷൻ സമുദ്ര' പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി 400 കോടി രൂപ നീക്കിവെച്ചു. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്‌നർ ട്രാൻഷിപ്പ്‌മെന്റ് ടെർമിനൽ, 17 ഇടത്തരം തുറമുഖങ്ങൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവയെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.
മാരിടൈം മേഖലയിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:
50 കോടി രൂപ ചെലവിൽ സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള മാരിടൈം മ്യൂസിയം സ്ഥാപിക്കും.
വിഴിഞ്ഞം തുറമുഖത്തെ ഗ്രീൻ ബങ്കറിങ് തുറമുഖമാക്കി മാറ്റും.
അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങൾ വികസിപ്പിക്കും.
മദർഷിപ്പുകൾ നിർമ്മിക്കാൻ ശേഷിയുള്ള കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും.
ഏവിയേഷനും വയോജന ക്ഷേമത്തിനും കോടികൾ
കേരളത്തെ ഏവിയേഷൻ ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുന്നതിനായി ബജറ്റിൽ 200 കോടി രൂപ നീക്കിവെച്ചു. അതോടൊപ്പം സ്പേസ് പാർക്കിനായി 5 കോടി രൂപയും പ്രഖ്യാപിച്ചു.
യുഡിഎഫ് സർക്കാർ പുതുതായി പ്രഖ്യാപിച്ച വയോജന വകുപ്പിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കും. ദുർബല വിഭാഗങ്ങൾക്കായി 'കേരള കരുതൽ മിഷൻ', വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് തന്നെ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ 'കേരള നോളജ് വാലി' പദ്ധതി എന്നിവയും പ്രഖ്യാപിച്ചു. ഇതിനായി 100 കോടി രൂപയാണ് മാറ്റിവെക്കുന്നത്.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:
സംസ്ഥാനത്തെ എംഎസ്എംഇ (MSME) സംരംഭങ്ങൾക്കായി 100 കോടി രൂപ.
വയനാട് ട്രൈബൽ സർവ്വകലാശാലയ്ക്ക് 50 കോടി രൂപ.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.