ബംഗളൂരു: കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശികളായ വി.കെ. മുഹമ്മദ് അജീർ (38), സഹോദരി ആയിഷ നൂറി (41), ആയിഷയുടെ മകൾ നൂഫിയ മുബാറക്ക് (18) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ആയിഷയുടെ മകൻ നഹിയാൻ മുബാറക്ക് (9) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഗുണ്ടൽപേട്ട് താലൂക്കിലെ മലപുരയിലാണ് അപകടം നടന്നത്. മുഹമ്മദ് അജീറും കുടുംബവും സഞ്ചരിച്ചിരുന്ന ബ്രെസ കാറിൽ കേരള ഭാഗത്തുനിന്ന് വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ആയിഷ നൂറിയും മകൾ നൂഫിയയും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
അന്വേഷണം തുടങ്ങി:
മരിച്ച മുഹമ്മദ് അജീർ ബംഗളൂരു ബി.ഇ.എം.എല്ലിലെ ഉദ്യോഗസ്ഥനാണ്. അജീറിന്റെ മൃതദേഹം ഗുണ്ടൽപേട്ട് സർക്കാർ ആശുപത്രിയിലും, ആയിഷയുടെയും നൂഫിയയുടെയും മൃതദേഹങ്ങൾ മൈസൂരു സർക്കാർ ആശുപത്രിയിലും പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒൻപത് വയസുകാരൻ നഹിയാൻ ഗുണ്ടൽപേട്ട് സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
സംഭവത്തിൽ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണോ അപകടത്തിന് കാരണമായതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.