വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച പുരുഷ സുഹൃത്തിന്റെ പങ്കാളിയ്ക്കുനേരെ തലസ്ഥാന നഗരിയിലായിരുന്നു വനിതാ ഡോക്ടറുടെ എയർഗണ്‍ പ്രയോഗം. ഇക്കഴിഞ്ഞ ജൂണില്‍ നഗരത്തിലെ വള്ളക്കടവിലായിരുന്നു സംഭവം. കേന്ദ്രസർക്കാരിന്റെ എൻ.ആർ.എച്ച്.എം ജീവനക്കാരിയായ ഷിനിയ്ക്കു നേരെ ഭർത്താവിന്റെ സുഹൃത്തായ വനിതാ ഡോക്ടർ ദീപ്തിമോള്‍ ജോസാണ് കടുംകൈ ചെയ്തത്. എയർഗണ്ണുമായി കാറില്‍ വീട്ടിലെത്തിയ ഡോക്ടർ കൊറിയർ നല്‍കാനെന്ന വ്യാജേനയാണ് ആക്രമണം നടത്തിയത്. കൊറിയർ കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് ഷിനിയോട് ആവശ്യപ്പെടുകയും ഷിനി പേനയെടുക്കാനായി തിരിഞ്ഞപ്പോള്‍ എയർ ഗണ്‍ ഉപയോഗിച്ച് വെടിയുതിർക്കുകയുമായിരുന്നു.
കൈ കൊണ്ട് പെട്ടെന്ന് തടുത്തതിനാല്‍ ഷിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ദീപ്തിമോളുമായി അടുപ്പത്തിലായിരുന്നു ഷിനിയുടെ ഭർത്താവ് സുജിത്ത്. ഇരുവരും ഒരുമിച്ച് ജോലി ചെയ്തുവരവേ അടുപ്പത്തിലാകുകയും വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് വനിതാ ഡോക്ടർ പൊലീസിനോട് അന്ന് വെളിപ്പെടുത്തിയത്. വെടിവയ്പ്പിന് ഡോക്ടർക്കെതിരെയും, ഡോക്ടർ നല്‍കിയ പീഡന പരാതിയില്‍ ബലാല്‍സംഗത്തിന് സുജിത്തിനെതിരെയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
തലസ്ഥാനത്തെ വെടിവയ്പ്പ് സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്ബാണ് എറണാകുളം പനമ്ബള്ളി നഗറിലെ ഫ്ലാറ്റില്‍ നിന്ന് പ്ളാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് നവജാതശിശുവിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ആരെങ്കിലും സഞ്ചിയിലാക്കി മാലിന്യം ഉപേക്ഷിച്ചതാവാമെന്നായിരുന്നു ആദ്യം കരുതിയതെങ്കിലും അടുത്തെത്തി പരിശോധിച്ചപ്പോഴാണ് ചോരയില്‍ കുളിച്ച്, ഒരുദിവസംപോലും പ്രായമാകാത്ത കുഞ്ഞിന്റെ മൃതദേഹമാണെന്ന് മനസിലായത്. സമീപത്തെ ഫ്ലാറ്റില്‍ നിന്ന് റോഡിലേക്ക് എറിയുന്ന സിസി ടിവി ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്.
ഫ്ളാറ്റിലെ താമസക്കാരിയായിരുന്ന അവിവാഹിതയായ യുവതി വീട്ടുകാരില്‍ നിന്നൊളിപ്പിച്ച ഗർഭമാണ് നവജാതശിശുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ യുവതിയെയും കാമുകനെയും ഉള്‍പ്പെടെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തെങ്കിലുംകുടുംബ ജീവിതത്തിലെ താളപ്പിഴകള്‍ക്കും സമൂഹത്തില്‍ അപമാനത്തിനും ഇടയാക്കുന്ന ഇത്തരം സംഭവങ്ങളുടെ വാർത്തകളോ നിയമ നടപടികളോ ഒന്നിനും വിരാമമിടാൻ പര്യാപ്തമാകുന്നില്ലെന്നതാണ് വാസ്തവം.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.