തൃശൂർ: മലയാളത്തിന്‍റെ ഭാവഗായകൻ പി. ജയചന്ദ്രന് വിട. തൃശൂരിലായിരുന്നു അന്ത്യം. എൺപത് വയസായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു.
1986ൽ മികച്ച ഗായകനുള്ള കേന്ദ്ര ചലച്ചിത്ര പുരസ്കാരത്തിന് അർഹനായി. അഞ്ച് തവണ കേരളത്തിലും നാല് തവണ തമിഴ്നാട്ടിലും സംസ്ഥാന പുരസ്കാരവും ഏറ്റുവാങ്ങി. കേരളത്തിലെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി. ഡാനിയൽ അവാർഡും ലഭിച്ചിരുന്നു.
എറണാകുളം രവിപുരത്ത് 1944 മാർച്ച് മൂന്നിനു ജനനം. കൊച്ചി രാജകുടുംബാഗമായിരുന്ന രവിവർമ കൊച്ചനിയൻ തമ്പുരാന്‍റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമൻ. പിന്നീട്, കുടുംബം തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലേക്കു താമസം മാറി. ലളിതയാണ് ജയചന്ദ്രന്‍റെ ഭാര്യ. മക്കൾ: ലക്ഷ്മി, ദിനാനാഥ്.