കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് വനത്തിനുള്ളിൽ പെട്ടുപോയ മൂന്ന് യുവാക്കളെയും വനംവകുപ്പും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ സംയുക്ത തിരച്ചിലിനൊടുവിൽ കണ്ടെത്തി. വനത്തിനുള്ളിൽ കുടുങ്ങിയ മൂവരെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി താഴെ എത്തിച്ചു.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് യുവാക്കൾ വനത്തിനുള്ളിലേക്ക് പോയത്. എന്നാൽ കാടിനകത്ത് വെച്ച് പെട്ടെന്ന് ഇരുട്ടായതോടെ ഇവർക്ക് തിരിച്ചുപോരാനുള്ള വഴിയറിയാതെ വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു.
രക്ഷയായത് മൊബൈൽ ഫ്ലാഷും നിലവിളിയും
കാട്ടിനുള്ളിൽ വഴിയറിയാതെ കുടുങ്ങിയതോടെ രക്ഷപ്പെടാനായി യുവാക്കൾ ഉച്ചത്തിൽ നിലവിളിക്കുകയും മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റുകൾ അടിച്ച് കാണിക്കുകയും ചെയ്തു. മലമുകളിൽ നിന്നും വെളിച്ചം മിന്നുന്നതും കാട്ടിനുള്ളിൽ നിന്നുള്ള ശബ്ദവും ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് വനത്തിനുള്ളിൽ ആളുകൾ കുടുങ്ങിയ വിവരം വനംവകുപ്പിനെ അറിയിച്ചത്.
ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഫയർഫോഴ്സ് സംഘവും ചേർന്ന് കാട്ടിലേക്ക് തിരിക്കുകയും യുവാക്കളെ കണ്ടെത്തി സുരക്ഷിത താവളത്തിലേക്ക് മാറ്റുകയുമായിരുന്നു. വനമേഖലകളിൽ ഇത്തരം അശ്രദ്ധമായ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.