Ticker

6/recent/ticker-posts

സർവീസ് റോഡിലെ ഗതാഗതം നിർത്തലാക്കിയതിലും അഴുക്കുചാൽ മാലിന്യം ജനവാസ കേന്ദ്രങ്ങളിലേക്ക് തിരിച്ച് വിടുന്നതിലും പ്രതിഷേധം ശക്തമാകുന്നു



പയ്യോളി : ദേശീയ പാതയിൽ പയ്യോളി ഹൈസ്‌കൂളിന് പടിഞ്ഞാറ് ഭാഗത്ത് സർവ്വീസ് റോഡിലൂടെയുള്ള ഗതാഗതം നിർത്തലാക്കിയതിലും റോഡിൻ്റെ ഇരുവശത്തുമുള്ള മലിനജലം ജനവാസ കേന്ദ്രങ്ങളിലേക്ക് തിരിച്ച് വിടുന്നതിലും പ്രദേശത്തുകാരുടെ പ്രതിഷേധം ശക്തമാകുന്നു.
പെരുമാൾപുരം തണൽ റോഡ് മുതൽ പയ്യോളി ഹൈസ്കൂൾ വരെയുയുള്ള പടിഞ്ഞാറ് ഭാഗത്തുള്ള സാധാരണക്കാരുടെ സഞ്ചാരം പൂർണമായും നിശ്ചലമായ അവസ്ഥയിലാണുള്ളത്. പെരുമാൾപുരം പുലി റോഡ് ഭാഗത്ത്‌ 100 ൽ അധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.ധാരാളം രോഗികളുള്ള ഈ ഭാഗത്തെ വീടുകളിലേക്ക് വാഹനങ്ങൾ എത്തിപ്പെടാൻ പ്രയാസമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ദേശീയ പാതക്ക് പടിഞ്ഞാറ് വശത്തുള്ള സർവ്വീസ് റോഡിലുള്ള ഡ്രെയിനേജ് ജെ.സി.ബി ഉപയോഗിച്ച് കുത്തിപ്പൊളിക്കുന്ന പ്രവൃത്തി തകൃതിയായി നടക്കുകയാണ്. നിലവിലെ ഡ്രെയിനേജ് പൊളിച്ച് മാറ്റി വലിയ ആഴത്തിൽ കുഴി എടുക്കുന്നത് ദേശീയ പാതയുടെ കിഴക്ക് ഭാഗത്തെ മലിനജലം കൂടി ഇത് വഴി തിരിച്ച് വിടാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. പെരുമാൾപുരം പ്രദേശത്തെ
ജനജീവിതം ദുസ്സഹമാകുന്ന അവസ്ഥക്ക് ശാശ്വത പരിഹാരം കാണുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നാണ് ജനങ്ങൾ ഒന്നടങ്കം പറയുന്നത്.

Post a Comment

0 Comments