ലക്നൗ: ഉത്തർപ്രദേശിലെ ബരാബാങ്കിയിൽ വൃക്കയിലെ കല്ലിന് ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഡോക്ടർ മദ്യലഹരിയിൽ യൂട്യൂബ് വീഡിയോ നോക്കിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഭർത്താവ് പരാതിപ്പെട്ടു. തേബഹാദൂർ റാവത്തിന്റെ ഭാര്യ മുനിശ്ര റാവത്താണ് മരിച്ചത്.
വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട് കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് മുനിശ്രയെ 'ശ്രീ ദാമോദർ ഔഷധാലയം' എന്ന ക്ലിനിക്കിൽ എത്തിച്ചത്.
ക്ലിനിക്ക് നടത്തിപ്പുകാരനായ ജ്ഞാൻ പ്രകാശ് മിശ്ര, ശസ്ത്രക്രിയയിലൂടെ വേദന മാറ്റാമെന്ന് അറിയിക്കുകയും ഇതിനായി 25,000 രൂപ ആവശ്യപ്പെടുകയും ചെയ്തു.
20,000 രൂപ നൽകിയ ശേഷം ശസ്ത്രക്രിയ ആരംഭിച്ചു. എന്നാൽ ഓപ്പറേഷൻ തിയറ്ററിലെത്തിയ മിശ്ര മദ്യലഹരിയിലായിരുന്നു എന്നും, ശസ്ത്രക്രിയ ചെയ്യുന്നതിനിടെ യൂട്യൂബ് വീഡിയോ നോക്കുന്നുണ്ടായിരുന്നു എന്നും ഭർത്താവ് റാവത്ത് ആരോപിച്ചു.
ശസ്ത്രക്രിയയ്ക്കിടെ മുനിശ്രയുടെ വയറ്റിൽ ആഴത്തിൽ മുറിവുണ്ടാക്കുകയും നിരവധി രക്തക്കുഴലുകൾ മുറിയുകയും ചെയ്തു. ഇതേത്തുടർന്ന് അടുത്ത ദിവസം തന്നെ മുനിശ്ര മരണപ്പെടുകയായിരുന്നു.
ശസ്ത്രക്രിയ സമയത്ത് മിശ്രയുടെ അനന്തരവൻ വിവേക് കുമാർ മിശ്രയും ഒപ്പമുണ്ടായിരുന്നു.
വർഷങ്ങളായി വിവേക് കുമാർ മിശ്രയുടെ സർക്കാർ ജോലിയുടെ മറവിൽ അനധികൃതമായാണ് ഈ ക്ലിനിക്ക് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പോലീസ് ഉടൻ തന്നെ ക്ലിനിക്ക് അടച്ചുപൂട്ടുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.