തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധന. സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം യുവ സമ്മതിദായകരാണ് പുതുതായി ചേർന്നത്.
2023 ഒക്ടോബർ പ്രസിദ്ധീകരിച്ച വോട്ടർപട്ടികക്ക് ശേഷം 388000 വോട്ടർമാരാണ് പുതുതായി ചേർന്നിട്ടുളളത്. 18–19 വയസ് പ്രായമുള്ള സമ്മതിദായകരാണ് യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർ കൂടിയാണ് ഇവർ. ഹ്രസ്വകാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർദ്ധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണ്.
ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം കരട് പട്ടികയിൽ 268 ആയിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ ഇത് 309 ആയി. ചീഫ് ഇലക്ടറൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ ഇലക്ഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാ തലങ്ങളിൽ നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കിയതെന്നാണു വിലയിരുത്തൽ.
സോഷ്യൽ മീഡിയ മുഖേനയും കോളജുകൾ, സർവകലാശാലകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലും വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വോട്ടുവണ്ടി പ്രചാരണ വാഹനം സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രചാരണം നടത്തി. വോട്ടർ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫിസറുടേയും ജില്ലാ തെരഞ്ഞെടപ്പ് ഓഫിസർമാരുടേയും നേതൃത്വത്തിൽ തയാറാക്കി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ അപ്ലോഡ് ചെയ്ത പോസ്റ്റുകൾക്ക് വലിയ സ്വീകാര്യതയാണു ലഭിച്ചത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.