വടകര : തിരഞ്ഞെടുപ്പ് റിസൾട്ട് വന്നതിനുശേഷം വടകര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ എസ്ഡിപിഐ പ്രവർത്തകർക്ക് നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ട് മുസ്ലിം ലീഗ് നടത്തുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയൽ ആണെന്ന് എസ്ഡിപിഐ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ജയ പരാജയങ്ങൾ സ്വാഭാവികമാണ്. അഴിയൂരിൽ എസ്ഡിപിഐ രണ്ട് സീറ്റുകളിൽ വിജയിക്കുകയും മുസ്ലിംലീഗിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെടുകയും ചെയ്തപ്പോൾ ലീഗ് ക്രിമിനലുകളെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ്.
അതിന്റെ ഭാഗമായിട്ടാണ് വിജയാഹ്ലാദ പ്രകടനത്തിന് നേരെ ലീഗ് അക്രമം അഴിച്ചുവിടുകയും എസ്ഡിപിഐ നേതാവും അഴിയൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ സാലിം അഴിയൂരിനെതിരെ രാത്രിയുടെ മറവിൽ എട്ടോളം ലീഗ് ക്രിമിനലുകൾ ഇരുമ്പ് പൈപ്പും മാരകായുധങ്ങളുമായി ക്രൂരമായി അക്രമിക്കുകയും ചെയ്തത്.
വടകര കറുകയിലും കൊയിലാണ്ടി വിളപ്പിലും മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായിട്ടുണ്ട്.
കറുകയിലിൽ സ്ഥാനാർഥിയുടെ വീടിന് നേരെനടന്ന അക്രമം കാരണം സ്ഥാനാർത്ഥിയുടെ ഭാര്യയും കുട്ടിയും വടകര ജില്ലാ ആശുപത്രിയിൽ ചികിത്സയിലുമാണ്.
ആശയത്തെ ആശയം കൊണ്ട് നേരിടണമെന്നും ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ മുസ്ലിംലീഗ് നേതൃത്വം തുനിയുന്നില്ല എങ്കിൽ നാടിന്റെ സമാധാനം സ്ഥാപിക്കാൻ ശക്തമായ ജനകീയ പ്രതിരോധത്തിന് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും വാർത്താ കുറിപ്പിൽ പറഞ്ഞു.
ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച യോഗത്തിൽ ബഷീർ കെ കെ, ഫിയാസ് ടി,സജീർ വള്ളിക്കാട്, സിദ്ദീഖ് പുത്തൂർ, അൻസാർ യാസർ, സഫീർ വൈക്കിലശ്ശേരി, റൗഫ് ചോറോട്എന്നിവർ സംസാരിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.