പയ്യോളി:സർഗാലയ കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കലാകരകൗശല ഉത്സവമായ സർഗാലയ അന്താരാഷ്ട്ര കലാകരകൗശലമേള പതിമൂന്നാമത് പതിപ്പ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുൾപ്പെടെ 2 ലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരമ്പരാഗതവും സമകാലികവുമായ കരകൗശല വൈദഗ്ധ്യത്തിന്റെ സമ്പന്നത ആഘോഷിക്കുന്ന സർഗാലയ ഇന്റർനാഷണൽ ആർട്സ് & ക്രാഫ്റ്റ്സ് ഫെസ്റ്റിവൽ ഇന്ത്യയിലെ ഏറ്റവും ഊർജ്ജസ്വലവും അഭിമാനകരവുമായ കരകൗശല ഉത്സവങ്ങളിലൊന്നായി പരിണമിച്ചു.2025 ഡിസംബർ 23 മുതൽ 2026 ജനുവരി 11 വരെയാണ് സർഗാലയ അന്താരാഷ്ട്ര കലാകരകൗശല മേള മുൻ പന്ത്രണ്ട് പതിപ്പുകളുടെ വൻ വിജയത്തെത്തുടർന്ന്, ഇന്ത്യയിലുടനീളമുള്ളതും വിദേശത്തുമുള്ള കരകൗശല വിദഗ്ധർക്ക് സാംസ്കാരികമായി ആഴത്തിലുള്ളതും ഗ്രാമീണ-പരമ്പരാഗതവുമായ അന്തരീക്ഷത്തിൽ അവരുടെ അതിമനോഹരമായ കൈകൊണ്ട് നിർമ്മിച്ച സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള ഒരു സവിശേഷ വേദിയായി SIACF മാറിയിട്ടുണ്ട്. ഈ വർഷം വൈവിധ്യമാർന്ന കരകൗശല പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഏകദേശം 300 കരകൗശല വിദഗ്ധരുടെ പങ്കാളിത്തം ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരു ഗ്രാമീണ ടൂറിസം സംരംഭമായ ഈ ഉത്സവം, ഗ്രാമീണ സമൂഹത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്നതിനൊപ്പം ഗ്രാമീണ കരകൗശല വിദഗ്ദ്ധരുടെ പ്രോത്സാഹനവും ഉന്നമനവുമാണ് ലക്ഷ്യമിടുന്നത്.മേളയുടെ ഔപചാരിക ഉദ്‌ഘാടനം ബഹു. കേരള സർക്കാർ പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ. പി. എ. മുഹമ്മദ് റിയാസ് ഡിസംബർ 25നു വൈകുന്നേരം 6 മണിക്ക് നിർവഹിക്കും. ബഹു. വടകര എം.പി ശ്രീ. ഷാഫി പറമ്പിൽ, കോഴിക്കോട് ജില്ലാ കളക്ടർ ശ്രീ. സ്നേഹിൽ കുമാർ സിംഗ്, ഐ.എ.എസ്, നബാർഡ് കേരള റീജിയൻ ചീഫ് ജനറൽ മാനേജർ ശ്രീ. നാഗേഷ് കുമാർ അനുമാല എന്നിവർ പങ്കെടുക്കും. മേളയിൽ ബലാറസ്, ഈജിപ്ത്, ഇറാൻ, ഇസ്രായേൽ, ജോർദാൻ, കസാഖിസ്ഥാൻ, നേപ്പാൾ, റഷ്യ, ശ്രീലങ്ക, സിറിയ, താജിക്കിസ്ഥാൻ, തായ്‌വാൻ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ എന്നീ 15 രാജ്യങ്ങളിൽനിന്നും കൂടാതെ ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ നിന്നും മുന്നൂറോളം കരകൗശലവിദഗ്ദ്ധർ പങ്കെടുക്കും. ഹരിയാനയിലെ ശ്രീ. സൂര്യകാന്ത് ബോണ്ട് വാൾ, പശ്ചിമ ബംഗാളിലെ ശ്രീ. അസിത് ഭരൻജന, രാജസ്ഥാനിലെ ശ്രീ. മുഹമ്മദ് ഷെരീഫ്, ന്യുഡൽഹിയിലെ ശ്രീ. മുഹമ്മദ് മത്തലൂബ്, ശ്രീമതി. ഷഹീൻ അഞ്ചും എന്നീ ദേശീയ കരകൗശല അവാർഡ് / ശില്പഗുരു വിജയികൾ മേളയിൽ പങ്കെടുക്കും.നിരവധി പുതുമകളുമായാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി നൂറിൽപ്പരം കരകൗശല സ്റ്റാളുകൾ, വൈവിധ്യമേറിയ കലാപരിപാടികൾ, ഹാൻഡ്‌ലൂം തീം പവിലിയൻ, ഹാൻഡ്‌ലൂം ഫാഷൻ ഷോ മത്സരം, കേരളീയ ഭക്ഷ്യമേള, ഫ്ലവർ ഷോ, ടൂറിസം എക്സ്പോ, പ്രമുഖർ പങ്കെടുക്കുന്ന ടൂറിസം ടോക്ക് ഷോ, കൊമേർഷ്യൽ പവിലിയൻ, വാഹന പ്രദർശനം, കളരിയുടെ ബന്ധപ്പെടുത്തിയുള്ള പ്രദർശനം, കുട്ടികൾക്കായുള്ള വിവിധ വിനോദോപാധികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണ പ്രത്യേകമായി രാജസ്ഥാൻ ഭക്ഷ്യ വിഭവങ്ങൾ മേളയിൽ ഒരുക്കുന്നുണ്ട്.കേരള സർക്കാർ വിനോദസഞ്ചാര വകുപ്പ്, നബാർഡ്, ഭാരത സർക്കാർ വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഡെവലൊപ്മെന്റ് കമ്മിഷണർ ഓഫ് ഹാൻഡിക്രാഫ്റ്റ്സ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.
മേളയുടെ പത്ര, ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിംഗിന് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.പത്ര സമ്മേളനത്തിൽ സർഗാലയ സീനിയർ ജനറൽ മാനേജർ രാജേഷ്.ടി.കെ, മാനേജർ - ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് നിപിൻ.എസ്, മാനേജർ - ക്രാഫ്ട്സ് ആൻഡ് ഡിസൈൻ - കെ.കെ.ശിവദാസൻ, എഫ്.ആൻഡ്.ബി മാനേജർ - സൂരജ്.സി, ക്രാഫ്ട്സ് കോഓർഡിനേറ്റർ എസ്.അശോക് കുമാർ എന്നിവർ പങ്കെടുത്തു

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.