വടകര: ആകർഷകമായ ഓഫറുകൾ നൽകി ഫർണിച്ചർ കുറിയുടെ പേരിൽ വീട്ടമ്മമാർ ഉൾപ്പെടെയുള്ള സാധാരണക്കാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസ്തഫയെയാണ് വടകര പോലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തത്. വടകര മുനിസിപ്പാലിറ്റിയിലെ മാക്കൂൽ കേന്ദ്രീകരിച്ച് 'റോയൽ ഫർണിച്ചർ' എന്ന സ്ഥാപനം നടത്തിയായിരുന്നു ഇയാളും സംഘവും തട്ടിപ്പ് ആസൂത്രണം ചെയ്തത്.
വടകരയും പരിസര പ്രദേശങ്ങളിലുമുള്ള ആളുകളെ ലക്ഷ്യമിട്ടായിരുന്നു സംഘത്തിന്റെ പ്രവർത്തനം. മാസം 1000 രൂപ വീതം 20 മാസം അടയ്ക്കുന്ന കുറിയിൽ ചേർന്നാൽ ഇഷ്ടമുള്ള ഫർണിച്ചറുകളോ ഇലക്ട്രോണിക്സ് ഉപകരണങ്ങളോ സ്വന്തമാക്കാമെന്നായിരുന്നു വാഗ്ദാനം. കൂടാതെ എല്ലാ മാസവും നറുക്കെടുപ്പ് ഉണ്ടാകുമെന്നും, നറുക്ക് വീഴുന്നവർക്ക് പിന്നീട് പണം അടയ്ക്കാതെ തന്നെ ഉൽപ്പന്നങ്ങൾ നൽകുമെന്നും വിശ്വസിപ്പിച്ചാണ് നൂറുകണക്കിന് ആളുകളെ ഇവർ വലയിലാക്കിയത്.
ഓഫീസ് പൂട്ടി മുങ്ങി; പോലീസിനെ സമീപിച്ചത് നൂറോളം പേർ
മാസങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത സാധനങ്ങളോ പണമോ ലഭിക്കാതായതോടെയാണ് ഇടപാടുകാർക്ക് സംശയം തോന്നിയത്. തുടർന്ന് പണം നൽകിയവർ മാക്കൂലിലെ ഓഫീസിലെത്തിയപ്പോഴാണ് തങ്ങൾ വഞ്ചിതരായ വിവരവും സ്ഥാപനം പൂട്ടിയതായും മനസ്സിലാക്കുന്നത്. അപ്പോഴേക്കും പ്രതികൾ ലക്ഷക്കണക്കിന് രൂപയുമായി ഒളിവിൽ പോയിരുന്നു.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നൂറോളം പരാതികളാണ് വടകര പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. പരാതിക്കാരിൽ പലർക്കും 15,000 രൂപയിലേറെ നഷ്ടപ്പെട്ടിട്ടുണ്ട്. വടകര പോലീസ് കേസെടുത്ത് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന മുസ്തഫയെ മലപ്പുറത്തുനിന്ന് പിടികൂടിയത്. തട്ടിപ്പ് സംഘത്തിലെ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ ഇവർ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലും തട്ടിപ്പ് നടത്തിയതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.