മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയിലും പഞ്ചായത്തിലെ വികസന മുരടിപ്പിനുമെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നിരന്തരം പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടും പഞ്ചായത്ത് ഭരണ നേതൃത്വം അലംഭാവം തുടരുകയാണ്. പഞ്ചായത്ത് സി.ഡി.എസിൽ നടന്ന അഴിമതിയിൽ അന്വേഷണം ആവശ്യപ്പെടുകയും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയെങ്കിലും നാളിതുവരെ പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തിൽ മറുപടി നൽകുന്നില്ല എന്നു മാത്രമല്ല കേരള ചിക്കൺ സ്റ്റാൾ തുടങ്ങുവാൻ വായ്പയെടുത്ത സി.ഡി.എസ് ഗ്രൂപ്പിലെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്.2025 ഫെബ്രുവരി ആദ്യ ആഴ്ചയിൽ മേപ്പയ്യൂരിൽ നടത്തിയ സാംസ്കാരികോത്സവമായ മേപ്പയ്യൂർ ഫെസ്റ്റിൻ്റെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കുവാൻ സ്വാഗതസംഘം വിളിച്ച് ചേർക്കാനും പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല. ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിവെള്ള ടാങ്ക് നിർമ്മിക്കാനുള്ള സ്ഥലം പോലും ഇതുവരെ കണ്ടെത്തുവാൻ കഴിയാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിഷേധ നിലപാടിനെതിരെ വീണ്ടും സമരരംഗത്തിറങ്ങുവാൻ യു.ഡി.എഫ് നിർബന്ധമായിരിക്കുകയാണ്. ഇത്തരം നടപടിക്കെതിരെ ഈ മാസം 4 ശനിയാഴ്ച മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിക്കുവാൻ മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ തീരുമാനിച്ചു.ഡി.സി.സി സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.കൺവീനർ കമ്മന അബ്ദു റഹിമാൻ, കെ.പി രാമചന്ദ്രൻ, പി.കെ.അനീഷ്, കെ.എം.എ അസീസ്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, കെ.പി വേണുഗോപാൽ, സറീന ഒളോറ, റാബിയ എടത്തിക്കണ്ടി, ഇ.കെ മുഹമ്മദ് ബഷീർ, സി.പി നാരായണൻ, കീപ്പോട്ട് അമ്മത്, ആന്തേരി ഗോപാലകൃഷ്ണൻ, സി.എം ബാബു, ഷബീർ ജന്നത്ത് എന്നിവർ സംസാരിച്ചു